യുവാവിനെ ആക്രമിച്ച കേസ്: ബഹ്റൈനിൽ ഏഷ്യൻ വംശജന്റെ തടവുശിക്ഷ അപ്പീൽ കോടതി കുറച്ചു
പ്രദീപ് പുറവങ്കര/ഗൾഫ്:
ജോലി വാഗ്ദാനം ചെയ്ത് കമ്മീഷൻ ആവശ്യപ്പെടുകയും അത് നൽകാത്തതിനെത്തുടർന്ന് യുവാവിനെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് അപ്പീൽ കോടതി ശിക്ഷാ ഇളവ് അനുവദിച്ചു. ഏഷ്യൻ വംശജനായ പ്രതിക്ക് കീഴ്ക്കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷയാണ് അപ്പീൽ കോടതി ഒരു വർഷമായി കുറച്ചത്. അതേസമയം, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്ത് നിന്ന് സ്ഥിരമായി നാടുകടത്തണമെന്ന ഉത്തരവിൽ മാറ്റമില്ല.
മറ്റൊരാൾക്ക് ജോലി ശരിയാക്കി നൽകിയതിന് പകരമായി 30 ബഹ്‌റൈനി ദിനാർ കമ്മീഷൻ വേണമെന്ന് പ്രതി ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ഈ തുക നൽകാൻ പരാതിക്കാരൻ വിസമ്മതിച്ചതോടെ പ്രതി ചുറ്റികയും സ്ക്രൂഡ്രൈവറും ഉപയോഗിച്ച് ഇയാളെ മാരകമായി ആക്രമിക്കുകയായിരുന്നു.
കേസിന്റെ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ച കോടതി, ശിക്ഷാനിയമത്തിലെ (Penal Code) എഴുപത്തിരണ്ടാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ചാണ് പ്രതിയുടെ തടവ് ശിക്ഷയിൽ ഇളവ് നൽകിയത്. നേരത്തെ വിധിച്ച മൂന്ന് വർഷത്തെ ശിക്ഷയ്ക്ക് പകരമായി ഒരു വർഷം തടവ് അനുഭവിച്ചാൽ മതിയാകും. എന്നാൽ ഇയാൾ രാജ്യത്ത് തുടരുന്നത് ഉചിതമല്ലെന്ന് വിലയിരുത്തിയ കോടതി, ജയിൽ ശിക്ഷ കഴിഞ്ഞാലുടൻ നാടുകടത്തണമെന്ന മുൻ വിധി ശരിവെക്കുകയായിരുന്നു.
aa


