യുവാവിനെ ഭീകരർ കൊലപ്പെടുത്തിയ സംഭവം; കാഷ്മീരിൽ പണ്ഡിറ്റുകളുടെ കടുത്ത പ്രതിഷേധം
കാഷ്മീർ പണ്ഡിറ്റായ സർക്കാർ ഉദ്യോഗസ്ഥൻ രാഹുൽ ഭട്ടിനെ ഭീകരർ ആക്രമിച്ചു കൊലപ്പെടുത്തിയതിന്‍റെ പേരിൽ കാഷ്മീരിൽ പണ്ഡിറ്റുകളുടെ കടുത്ത പ്രതിഷേധം. രാത്രി മുഴുവൻ പ്രതിഷേധവുമായി പണ്ഡിറ്റുകൾ റോഡിലിറങ്ങി. സുരക്ഷ ഉറപ്പാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. 36കാരനായ കാഷ്മീരി പണ്ഡിറ്റ് ഉദ്യോഗസ്ഥനെയാണ് ഭീകരർ ഒാഫീസിൽ കയറി കൊലപ്പെടുത്തിയത്. ബുദ്ഗാം ജില്ലയിലെ ചദൂര ഗ്രാമത്തിലെ തഹസിൽദാറുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ ഭീകരർ, രാഹുൽ ഭട്ടിനെ വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ ഈ യുവാവ് ആശുപത്രിയിൽ മരിച്ചു.
സുരക്ഷ ആവശ്യപ്പെട്ടു കാഷ്മീരി പണ്ഡിറ്റുകൾ ഇന്നലെ രാത്രി ജമ്മു കാഷ്മീരിന്‍റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധം നടത്തി. 1990ലെ തീവ്രവാദ ആക്രമണ വേളയിൽ പലായനം ചെയ്തതിനു ശേഷം താമസിക്കുന്ന തങ്ങളുടെ ട്രാൻസിറ്റ് ക്യാമ്പുകളിൽനിന്നാണ് ഇവർ റോഡുകളിലിറങ്ങി ഉപരോധം നടത്തുകയും കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തത്.