സർക്കാർ ജോലികളിൽനിന്ന് പ്രവാസികളെ നീക്കി കുവൈത്തികളെ നിയമിക്കും


സർക്കാർ ജോലികളിൽനിന്ന് പ്രവാസികളെ നീക്കി കുവൈത്തികളെ നിയമിക്കണമെന്ന ആവശ്യത്തിന് ദേശീയ അസംബ്ലിയുടെ ലീഗൽ ആൻഡ് ലെജിസ്ലേറ്റിവ് കമ്മിറ്റി അംഗീകാരം നൽകിയതായി എം.പി അബ്ദുൽ കരീം അൽ കന്ദരി വ്യക്തമാക്കി. സാധ്യമെങ്കിൽ ഒരു വർഷത്തിനകം പ്രവാസികൾ ചെയ്യുന്ന എല്ലാ സർക്കാർ ജോലികളും തദ്ദേശീയരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിച്ച കരട് നിയമത്തിലാണ് നടപടി. ബില്ലും അത് നടപ്പാക്കാനുള്ള വഴികളും പഠിക്കാൻ ലീഗൽ കമ്മിറ്റി കരട് നിയമം മാൻപവർ ഡെവലപ്‌മെന്റ് കമ്മിറ്റിക്ക് അയച്ചതായും എം.പി പറഞ്ഞു. നിയമം പാസാക്കി ഒരു വർഷത്തിനകം എല്ലാ പ്രവാസികൾക്കും പകരം കുവൈത്തികളെ നിയമിക്കണമെന്നും എല്ലാ മന്ത്രാലയങ്ങളോടും സർക്കാർ ഏജൻസികളോടും ബില്ലിൽ ആവശ്യപ്പെടുന്നു. പ്രവാസിയുടെ ജോലി ഏറ്റെടുക്കാൻ സർക്കാർ സ്ഥാപനത്തിന് സ്വദേശിയെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, കൂടുതൽ സമയം നൽകാമെന്നും ബില്ലിൽ പറയുന്നു.

നിലവിൽ 4,00,000ത്തിലധികം സർക്കാർ ജോലികളിൽ 80 ശതമാനവും കുവൈത്തികളാണ്. സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും ഒഴിവുള്ള ജോലികൾക്കായി പരസ്യം ചെയ്യണം. കുവൈത്തികൾ ഒഴിവുകളിലേക്ക് അപേക്ഷിച്ചില്ലെങ്കിൽ ഒരു വർഷത്തേക്ക് പ്രവാസിയെ നിയമിക്കാം. കുവൈത്തികളാരും വീണ്ടും അപേക്ഷിച്ചില്ലെങ്കിൽ അത് പുതുക്കാമെന്നും ബില്ലിൽ പറയുന്നു. കുവൈത്തി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നിർദേശങ്ങളും ബില്ലുകളും മറ്റു എം.പിമാരും നിയമസഭയിൽ സമർപ്പിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വന്നാൽ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും. അതിനിടെ, എം.പിമാരായ സാലിഹ് അഷൂറും ഖലീൽ അൽ സലേഹും വിരമിച്ച പൗരന്മാരുടെ കുറഞ്ഞ പ്രതിമാസ പെൻഷൻ 1000 ദീനാറായി ഉയർത്താൻ സർക്കാറിന് നിർദേശം സമർപ്പിച്ചു.ചില പൗരന്മാർക്ക് 400 വരെയേ പെൻഷൻ ലഭിക്കുന്നുള്ളൂ എന്നും വർധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ ഇത് പര്യാപ്തമല്ലെന്നും നിരവധി എം.പിമാർ ചൂണ്ടിക്കാട്ടി.

article-image

hykg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed