വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് നടി
ബലാത്സംഗ കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ലൈംഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് നടി ഹർജിയിൽ പറഞ്ഞു. കർശന ഉപാധികളോടെ ഹൈക്കോടതിയാണ് വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത്. പിന്നീട് നടനുമായി പരാതിയിൽ പറയപ്പെടുന്ന ഹോട്ടലുകളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് യുവനടി സുപ്രീംകോടതിയെ സമീപിച്ചത്.
രണ്ടത്താണിയോട് കെടി ജലീൽ നേരത്തെ സംസ്ഥാന സർക്കാരും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിജയ് ബാബുവിന് ജാമ്യം നൽകിയതിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളിൽ പ്രോസിക്യൂഷന് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രതി വിവാഹിതനായതിനാൽ വിവാഹ വാഗ്ദാനം നൽകി എന്ന് പറയാനില്ല, പരാതിക്കാരിയും ആരോപണ വിധേയനും ഇൻസ്റ്റഗ്രാമിൽ ചാറ്റുകൾ നടത്തിയിട്ടുണ്ട്. ഇവർ തമ്മിലുള്ള സംഭാഷണം ഗാഢമായ ബന്ധം സൂചിപ്പിക്കുന്നതാണ്. അതിലൊന്നും ലൈംഗികാതിക്രമത്തെ കുറിച്ച് സൂചിപ്പിക്കുന്നില്ലായെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
മുൻകൂർ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതി നിർദേശ പ്രകാരം ജൂൺ 27ന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 3 വരെയാണ് ചോദ്യം ചെയ്യൽ. നാട്ടിൽ ഉണ്ടാകണമെന്നത് ഉൾപ്പെടെ ഉപാധികളോടെയാണ് ഈ മാസം 22 ന് വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാൻ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.