സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രി; ‘ബിരിയാണി പാത്രം കൊണ്ട് മൂടിവച്ചാലും സത്യം പുറത്തു വരും’; ചെന്നത്തല
സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ അന്വേഷണ ഏജൻസികൾ ഗൗരവത്തോടെ കാണണം. പ്രതിപക്ഷ നേതാവായിരിക്കെ പറഞ്ഞതെല്ലാം സത്യമെന്ന് ബോധ്യമായിട്ടുണ്ട്. ബിരിയാണി പാത്രം കൊണ്ട് മൂടിവച്ചാലും സത്യം പുറത്തു വരുമെന്ന് വ്യക്തമായെന്നും ചെന്നിത്തല പറഞ്ഞു. ‘’സ്വർണക്കടത്ത് കേസിലെ ഒന്നാമത്തെ പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. എത്ര മൂടിവെയ്ക്കാൻ ശ്രമിച്ചാലും നടക്കില്ല. പഴയ കേസാണ് എന്ന് പറഞ്ഞ് തള്ളിക്കളയാൻ കഴിയില്ല. വസ്തുതകൾ ഓരോ ദിവസം കഴിയുന്തോറും പുറത്തുവരുകയാണ്. ജനങ്ങൾ വിശ്വസിച്ചില്ല എന്നാണ് സർക്കാർ പറയുന്നത്. ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ കൈയിൽ പറ്റിയ എല്ലാ അഴിമതി കറകളും മുഖ്യമന്ത്രിക്ക് കഴുകി കളയാൻ സാധിക്കില്ല.
സ്വർണക്കടത്തിൽ ഇനിയും വസ്തുതകൾ പുറത്തുവരും. പലരുടെയും മുഖം അനാവരണം ചെയ്യപ്പെടും. വസ്തുതയ്ക്ക് നിരക്കാത്ത ഒരു കാര്യവും ഞാൻ പറഞ്ഞിട്ടില്ല. പറഞ്ഞ കാര്യങ്ങൾ ഒന്നും തിരുത്തി പറയേണ്ടിയും വന്നിട്ടില്ല.’’−ചെന്നിത്തല പറഞ്ഞു. 2016ൽ മുഖ്യമന്ത്രി ദുബായിലേക്ക് പോയപ്പോൾ മറന്നു വെച്ച ഒരു ബാഗ് ശിവശങ്കറിന്റെ ആവശ്യപ്രകാരം ദുബായിൽ എത്തിച്ചിരുന്നെന്നും ഇതിൽ കറന്‍സിയായിരുന്നെന്നുമാണ് സ്വപ്ന ഇന്ന് മാധ്യമങ്ങളോട് പറഞ്ഞുത്. സ്വപ്ന സുരേഷ് പറഞ്ഞത് ഇങ്ങനെ: ‘’മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുന്‍മന്ത്രി കെ.ടി ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവർ എന്തൊക്കെ ചെയ്‌തെന്നും രഹസ്യമൊഴിയായി നൽകിയിട്ടുണ്ട്.’’ ‘’2016ൽ മുഖ്യമന്ത്രി ദുബായിൽ പോയ സമയത്താണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് കോണ്‍സുലേറ്റിൽ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ഒരു ബാഗ് മറന്നു വച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് അത് ദുബായിൽ എത്തിക്കണമെന്നായിരുന്നു ആവശ്യം. കോൺസുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതിൽ കറൻസിയായിരുന്നെന്ന് സ്‌കാനിംഗ് മെഷീനിൽ സ്‌കാൻ ചെയ്തപ്പോൾ മനസിലായി. ഇതോടെയാണ് എല്ലാം തുടങ്ങുന്നത്.
ബാക്കിയുള്ള കാര്യങ്ങൾ ഇപ്പോൾ എനിക്ക് പറയാന്‍ സാധിക്കില്ല.’’ ‘’പിന്നീട് പല തവണ കോൺസുൽ ജനറലിന്റെ ജവഹർ നഗറിലെ വീട്ടിൽനിന്ന് ബിരിയാണി വെസൽസ് ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതിൽ മെറ്റലിന് സമാനമായ ഭാരമുണ്ടായിരുന്നു. തുടർന്ന് സംഭവിച്ച കാര്യങ്ങൾ മൊഴികളിൽ നൽകിയിട്ടുണ്ട്. കൂടുതൽ പറയാന്‍ സാധിക്കില്ല. എല്ലാവരുടെയും പങ്കാളിത്തക്കുറിച്ചും മൊഴി നൽകിയിട്ടുണ്ട്. നേരത്തെ നൽകിയ മൊഴികളിൽ നിന്ന് വ്യത്യസ്തമായി ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് മറ്റ് അജണ്ടകളില്ല. അന്വേഷണം കാര്യക്ഷമമാകണം.