മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച് യുഎഇ

മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച് യുഎഇ സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതൽ സർക്കാർ, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാന്‍ ഗ്രീന്‍പാസ് ആവശ്യമില്ല. ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം മാസ്‌ക് ധരിച്ചാൽ മതി. തിങ്കളാഴ്ച രാവിലെ ആറുമുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. ദേശീയ ദുരന്തനിവാരണ സമിതിയാണ് തീരുമാനം വ്യക്തമാക്കിയത്. രണ്ടര വർഷത്തിന് ശേഷമാണ് കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യുഎഇ പൂർണമായും പിൻവലിക്കുന്നത്. കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്‍റെ തെളിവ് കാണിക്കാൻ മാത്രം അൽഹൊസൻ ആപ്പ് ഉപയോഗിച്ചാൽ മതി. ജനങ്ങളുടെ സൗകര്യത്തിനായി കോവിഡ് പരിശോധന കേന്ദ്രങ്ങളും ചികിത്സ കേന്ദ്രങ്ങളും പ്രവർത്തനം തുടരും.
പള്ളിയിൽ ആവശ്യക്കാർക്ക് മുസല്ല കൊണ്ടുവരാം. കായികപരിപാടികളും മറ്റും സംഘടിപ്പിക്കുന്നവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ, മുൻകൂർ പരിശോധനാ ഫലമോ പരിപാടികളുടെ സ്വഭാവമനുസരിച്ച് ആവശ്യപ്പെടാമെന്നും അധികൃതർ പറഞ്ഞു. കോവിഡ് ബാധിതർ അഞ്ചുദിവസം നിർബന്ധമായും ഐസൊലേഷനിൽ തുടരണമെന്നും ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.
sydry