കേരളത്തിന് പുതിയ ഐ.ടി നയം; 5 ലക്ഷം തൊഴിലവസരങ്ങൾ ലക്ഷ്യം
ഷീബ വിജയൻ
സംസ്ഥാനത്തിന്റെ 2026-ലെ പുതിയ ഐ.ടി നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ ഐ.ടി കയറ്റുമതിയുടെ പത്ത് ശതമാനമെങ്കിലും വിഹിതം കേരളം നേടിയെടുക്കുക എന്നതാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യം. ഐ.ടി മേഖലയിൽ അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇരുപതിനായിരമായി ഉയർത്താനും സർക്കാർ ലക്ഷ്യമിടുന്നു. നിർമ്മിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം എല്ലാ വീടുകളിലും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാനും ഈ നയത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25 ലക്ഷം വിദ്യാർത്ഥികൾക്ക് പ്രത്യേക സാങ്കേതിക പരിശീലനം നൽകാനും പദ്ധതിയുണ്ട്.


