ദുബായിലെ ക്ഷേത്ര നിർമ്മാണം നാലുമാസത്തിനുള്ളിൽ പൂർത്തിയാകും
ദുബായിൽ ക്ഷേത്രനിർമാണം പുരോഗമിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. ജെബൽ അലിയിൽ നിർമാണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ മിനാരത്തിന് മുകളിലായി പിച്ചളയുടെ കലശങ്ങൾ സ്ഥാപിച്ചു. ക്ഷേത്രനിർമാണത്തിന്റെ സുപ്രധാന ഘട്ടങ്ങളിലൊന്നാണിത്. ഇതിന്റെ ഭാഗമായി ജെബൽ അലിയിലെ ക്ഷേത്രപരിസരത്ത് പ്രത്യേക പ്രാർഥനയും ശനിയാഴ്ച നടന്നു. ഇന്ത്യയിൽനിന്ന് പ്രത്യേകമായി എത്തിച്ചതാണ് ഇവിടെ സ്ഥാപിച്ച ഒമ്പതുകലശങ്ങളെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ഏറ്റവും ഉയരമുള്ള കലശത്തിന് 1.8 മീറ്റർ ഉയരവും 120 കിലോഗ്രാം ഭാരവുമുണ്ട്. ബാക്കിയുള്ള എട്ടെണ്ണത്തിന് 1.2 മീറ്റർ ഉയരവും 90 കിലോ ഭാരവുമാണുള്ളതെന്ന് ഗുരുദർബാർ ടെമ്പിൾ ട്രസ്റ്റികളിൽ ഒരാളായ രാജു ഷ്‌റോഫ് പറഞ്ഞു. ഓരോ കലശവും ഓരോ ദൈവസങ്കല്പത്തിലുള്ളതാണ്. നാലുമാസത്തിനകം നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജെബൽ ജെബൽ അലിയിലെ ഗുരുനാനാക് ദർബാറിനോടുചേർന്നാണ് ക്ഷേത്രമുയരുന്നത്.ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു സമുദായങ്ങളുടെ മതവിശ്വാസത്തെ ഉള്‍ക്കൊള്ളുന്ന 11 ഹിന്ദു ദേവതകളുടെ ക്ഷേത്രമാണിത്.


