വീട്ടുജോലിക്കാരിയെ പൂട്ടിയിട്ട് പീഡിപ്പിച്ചു: ഏഷ്യക്കാരന് ബഹ്റൈനിൽ മൂന്ന് വർഷം തടവും നാടുകടത്തലും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ജോലി തേടി ബഹ്‌റൈനിലെത്തിയ 24 വയസ്സുകാരിയായ ഏഷ്യൻ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിക്കുകയും ശമ്പളം നൽകാതെ ജോലി ചെയ്യിപ്പിക്കുകയും ചെയ്ത കേസിൽ ഏഷ്യക്കാരനായ പ്രതിക്ക് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. തടവ് കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
വീട്ടുജോലിക്കായി എത്തിച്ച യുവതിയെ പ്രതി വിവിധ വീടുകളിൽ കൊണ്ടുപോയി ജോലി ചെയ്യിച്ചിരുന്നെങ്കിലും അവർക്ക് ശമ്പളം നൽകിയിരുന്നില്ല. തിരികെ നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടതോടെ യുവതിയെ വെള്ളവും വൈദ്യുതിയും പോലുമില്ലാത്ത മുറിയിൽ പൂട്ടിയിട്ടു. ശാരീരികമായി ഉപദ്രവിക്കുകയും ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും ചെയ്തതായും യുവതി മൊഴി നൽകി.
കെട്ടിടത്തിന്റെ മുകളിൽ നിന്ന് യുവതിയുടെ നിലവിളി കേട്ട സൂപ്പർവൈസർ പോലീസിനെ വിവരമറിയിച്ചതോടെയാണ് ഈ ക്രൂരത പുറംലോകമറിഞ്ഞത്. പുറത്തുനിന്ന് പൂട്ടിയ, താമസയോഗ്യമല്ലാത്ത മുറിയിൽ നിന്നാണ് പോലീസ് ഇവരെ രക്ഷപ്പെടുത്തിയത്. സമാനമായ പരാതികൾ പ്രതിക്കെതിരെ മുൻപും ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. തടവ് ശിക്ഷയ്ക്ക് പുറമെ 3,000 ദിനാർ പിഴയൊടുക്കാനും യുവതിയുടെ മടക്കയാത്രയ്ക്കുള്ള ചെലവ് വഹിക്കാനും കോടതി ഉത്തരവിട്ടു.
dgdg



