ശന്പളം നൽകിയില്ല; ദുബൈയിൽ ടെക്സ്‌റ്റൈൽസ് ഷോപ്പിന് തീയിട്ട് പ്രവാസി
ദുബൈ: ഒരു വർഷത്തെ ശന്പളം നിഷേധിക്കുകയും മറ്റൊരു ജോലി പാരവച്ച് ഇല്ലാതാക്കുകയും ചെയ്തതിന് പ്രതികാരമായി മുൻ മുതലാളിയുടെ ഷോപ്പിന് പ്രവാസി യുവാവ് തീയിട്ടു. ദുബായിലെ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ നായിഫിലാണ് സംഭവം. 27കാരനായ പ്രവാസി യുവാവാണ് തന്റെ മുൻ തൊഴിലുടമയുടെ ടെക്‌സ്റ്റൈൽ ഷോപ്പ് തീയിട്ടു നശിപ്പിച്ചത്. ഇതേത്തുടർന്ന് കടയിലെ വസ്ത്രങ്ങളും ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. 10 ലക്ഷം ദിർഹത്തിന്റെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.
ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്ത യുവാവാണ് ഈ കടുംകൈ ചെയ്തത്. തന്റെ ഒരു വർഷത്തെ ശന്പളം നൽകാതെ പിടിച്ച് വച്ച നടപടി മാത്രമല്ല ഇയാളെ പ്രകോപിപ്പിച്ചത്. മറിച്ച് മറ്റൊരാളുടെ കീഴിൽ ജോലിക്ക് ശ്രമിച്ച ഇയാളുടെ റെസിഡൻസ് വിസ മുതലാളി ഇടപെട്ട് കാൻസൽ ചെയ്യിപ്പിച്ചതോടെ ഇയാളുടെ പ്രതികാരം ഇരട്ടിക്കുകയായിരുന്നു. തന്റെ പക്കൽ നിന്ന് ഒളിച്ചോടിപ്പോയ തൊഴിലാളിയെന്ന് ആരോപിച്ചായിരുന്നു മുന്‍മുതലാളി ഇയാളുടെ വിസ റദ്ദാക്കിയത്. രാത്രിയിൽ പണം മോഷ്ടിക്കാമെന്ന ഉദ്ദേശത്തോടെയാണ് സെയിൽസ്മാൻ കടയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയതെന്ന് ദുബായ് കോടതിയിൽ പോലീസ് സമർപ്പിച്ച റിപോർട്ടിൽ പറയുന്നു. എന്നാൽ, പണമൊന്നും കണ്ടെത്താനാവാതെ വന്നതോടെ കുപിതനായ ഇയാൾ ലൈറ്റർ ഉപയോഗിച്ച് വസ്ത്രങ്ങൾക്ക് തീയിടുകയായിരുന്നു. കടയ്ക്ക് തീപ്പിടച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മുൻ ജീവനക്കാരനാണ് കടയ്ക്ക് തീയിട്ടതെന്ന് വ്യക്തമായതായി കടയുടമ പോലീസിനോട് പറഞ്ഞു.

