ഖത്തറിൽ സൗജന്യ കൊവിഡ് പരിശോധന നിർത്തി
ദോഹ: ഖത്തറിലെ സർക്കാർ ആശുപത്രികളിൽ യാത്രാ ആവശ്യങ്ങൾക്കുള്ള സൗജന്യ കൊവിഡ് പരിശോധന നിർത്താൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്ത് കൊവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെ കീഴിലുള്ള പരിശോധനാ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. തീരുമാനം പ്രവാസികൾക്ക് വലിയ തിരിച്ചടിയാവും. പകരം യാത്രാ ആവശ്യങ്ങൾക്കുള്ള കൊവിഡ് പരിശോധനയ്ക്കായി അംഗീകൃത സ്വകാര്യ ക്ലിനിക്കുകളെ സമീപിക്കാനാണ് മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.
ആരോഗ്യ പ്രവർത്തകരുടെ ഭാരം കുറയ്ക്കുക ലക്ഷ്യം
രാജ്യത്ത് കൊവിഡ് വൈറസിന്റെ രണ്ടാം തരംഗം ആരംഭിച്ച പശ്ചാത്തലത്തിൽ സർക്കാർ പരിശോധനാ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകർ രാപ്പകൽ വിശ്രമമില്ലാതെ ജോലി ചെയ്ത് വരികയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം സംശയിക്കുന്നവരും രോഗലക്ഷണങ്ങളുള്ളവർ യാത്രാ ആവശ്യങ്ങൾക്കായി നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവരുമായ ആയിരക്കണക്കിനാളുകളാണ് ദിവസവും സർക്കാർ കേന്ദ്രങ്ങളിലെത്തുന്നത്. എന്നാൽ യാത്രാ ആവശ്യങ്ങൾക്കായുള്ള സ്രവ പരിശോധനയെങ്കിലും തൽക്കാലം നിർത്തിയാൽ ആരോഗ്യ പ്രവർത്തകർക്ക് അത്രയെങ്കിലും ആശ്വാസമാവുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുകയും സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ കൊവിഡ് പരിശോധനയ്ക്കെത്തുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന സമയത്ത് യാത്രാ ആവശ്യങ്ങൾക്കുള്ള പരിശോധന ഇവിടങ്ങളിൽ പുനഃസ്ഥാപിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്ന എല്ലാവർക്കും മുന്‍കൂട്ടിയുള്ള കൊവിഡ് പരിശോധന നിർബന്ധമാണ്. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്.
ഫാമിലി ഹെൽത്ത് കാർഡുള്ളവർ കാർഡിൽ രേഖപ്പെടുത്തിയ ഹെൽത്ത് സെന്ററിൽ നിന്നാണ് നിലവിൽ യാത്രാ ആവശ്യങ്ങൾക്കായുള്ള പരിശോധന നടത്തിയിരുന്നത്. ഇവർക്ക് 50 റിയാലാണ് ഫീസ്. നിലവിൽ 350 റിയാൽ മുതൽ 500 റിയാൽ വരെയാണ് കോവിഡ് പരിശോധനക്ക് സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഈടാക്കുന്നത്. പിഎച്ച്സികളിൽ ഇനിമുതൽ കൊവിഡ് ലക്ഷണങ്ങളുള്ളവർക്കു മാത്രം സ്രവ പരിശോധന നടത്താനാണ് തീരുമാനം. ലക്ഷണങ്ങളില്ലാതെ പരിശോധനയ്ക്ക ചെല്ലുന്നവരെ ഹെൽത്ത് സെന്ററുകളിൽ നിന്ന് മടക്കി അയക്കുന്നുണ്ട്.

