ദുബൈയിൽ സർക്കാർ ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാൻ ഇനി നിശ്ചിത സമയമില്ല
ദുബൈ: ദുബായിലെ എല്ലാ സർക്കാർ വകുപ്പുകളിലെയും ജോലി സമയങ്ങളിൽ ഇളവ് അനുവദിക്കും. ഓഗസ്റ്റ് 16 ഞായറാഴ്ച മുതൽ ഇത് നടപ്പാക്കിത്തുടങ്ങുമെന്നാണ് ദുബൈ ഗവൺമെന്റ് ഹ്യൂമൺ റിസോഴ്‍സസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചിരിക്കുന്നത്. ജീവക്കാരുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും ജോലിയിലെ സന്തോഷം കൂട്ടാനും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ നിർദ്ദേശിച്ചതാണ് പദ്ധതി.
പുതിയ രീതിയനുസരിച്ച് ജോലി തുടങ്ങാനും അവസാനിപ്പിക്കാനും നിശ്ചിതമായ സമയമുണ്ടാകില്ല. രാവിലെ 6.30 മുതൽ 8.30വരെയുള്ള സമയത്തിനിടെ ഓരോരുത്തർക്കും ജോലി തുടങ്ങാൻ സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കാം. എന്നാൽ ഓരോ വകുപ്പിനും ബാധകമായ നിശ്ചിത മണിക്കൂർ ഓരോരുത്തരും ജോലി ചെയ്തിരിക്കണം.
ജീവനക്കാരുടെ സുരക്ഷ കൂടി മുൻ നിർത്തിയാണ് ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതെന്ന് ഡി.ജി.എച്ച്.ആർ ഡയറക്ടർ ജനറൽ അബ്ദുല്ല അലി ബിൻ സായിദ് അൽ ഫലാസി പറഞ്ഞു. കാലാവസ്ഥ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം, രാവിലെയും വൈകിട്ടുമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കൽ, ജോലിയിലെ സൗകര്യംവും വൈകിയെത്തുന്നതും അവധി അപേക്ഷകളും കുറയ്ക്കൽ തുടങ്ങിയവയൊക്കെ കുറയ്ക്കാൻ പുതിയ തീരുമാനത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജനങ്ങളുമായി സ്ഥിരമായി ആശയ വിനിമയം നടത്തേണ്ടുന്ന തസ്‍തികകളിൽ ജോലി ചെയ്യുന്നവർ, ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



