ഗാർഹികത്തൊഴിലാളി നിയമനം : സേവന വ്യവസ്ഥകൾ യു.എ.ഇ പുതുക്കി
ദുബൈ : ഗാർഹിക ത്തൊഴിലാളികളുടെ നിയമനം സംബന്ധിച്ച വ്യവസ്ഥകൾ യു.എ.ഇ മാനവശേഷി, സ്വദേശിവൽകരണ മന്ത്രാലയം പുതുക്കി. നിയമനം, വേതനം എന്നിവ സംബന്ധിച്ച് നാല് പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഗാർഹിക തൊഴിലാളികളെ തദ്ബീർ സെന്ററുകൾ വഴി റിക്രൂട്ചെയ്ത് കുടുംബങ്ങൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ചെലവു കുറയ്ക്കാമെന്നും അധികൃതർ അറിയിച്ചു.
ക്ലീനർമാർ, ആയമാർ, ശിശു പരിപാലകർ, ഡ്രൈവർമാർ, പൂന്തോട്ടം ജോലിക്കാർ, പാചകക്കാർ, സ്വകാര്യ അധ്യാപകർ തുടങ്ങിയവരുടെ നിയമനം സംബന്ധിച്ച നടപടി ക്രമങ്ങളാണ് അധികൃതർ അറിയിച്ചത്. തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതു സംബന്ധിച്ച് നിശ്ചിത ഫീസും നിശ്ചയിച്ചിട്ടുണ്ട്. നാല് പാക്കേജുകളിൽ ഓരോ രാജ്യക്കാർക്കും വ്യത്യസ്ത ഫീസാണ് ഈടാക്കുന്നത്. ആദ്യ പാക്കേജ് പ്രകാരം ഒറ്റത്തവണ റിക്രൂട്മെന്റിന് ഇന്ത്യക്കാർക്ക് 12,000 ദിർഹമാണ് ഫീസ്.
ഫിലിപ്പീൻസ് തൊഴിലാളിക്ക് 14,000, ഇന്തൊനേഷ്യ, ശ്രീലങ്ക രാജ്യക്കാർക്ക് 15,000, എത്യോപ്യ -5000, കെനിയ, ഉഗാണ്ട -6500, ബംഗ്ലദേശ് -7000, നേപ്പാൾ-14,500 ദിർഹം എന്നിങ്ങനെയാണു ഫീസ്. എന്നാൽ വിസ, താമസം, മെഡിക്കൽ പരിശോധന എന്നിവയുടെ ഫീസുകൾ ഇതിൽ ഉൾപ്പെടുന്നില്ല. ആറുമാസത്തേക്കുള്ള താൽക്കാലിക കരാറും പിന്നീട് കുടുംബത്തിന്റെ സ്പോൺസർഷിപ്പും ലഭ്യമാകാൻ തക്കതാണു രണ്ടാമത്തെ പാക്കേജ്.
ആറുമാസ കാലയളവിനുശേഷം കുടുംബമോ, ബിസിനസ് സ്ഥാപനമോ തൊഴിലാളിയുമായി ധാരണയായാൽ സ്പോൺസർഷിപ്പ് ലഭിക്കും. ഇക്കാര്യത്തിൽ ട്രാൻസ്ഫർ ഫീസ് നൽകണം. ഫിലിപ്പീൻസ്, ഇന്തൊനേഷ്യ, ശ്രീലങ്ക രാജ്യക്കാർക്ക് 8000 ദിർഹം, ബംഗ്ലാദേശുകാർക്ക് 4500, എത്യോപ്യ, കെനിയ, ഉഗാണ്ട എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് 3500, ഇന്ത്യ, നേപ്പാൾ രാജ്യക്കാർക്ക് ആറായിരം ദിർഹം എന്നിങ്ങനെയാണു ട്രാൻസ്ഫർ ഫീസ്. ഇന്ത്യ, നേപ്പാൾ, കെനിയ, ബംഗ്ലദേശ് എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് പ്രതിമാസ വേതനം 2250 ദിർഹം ആറുമാസത്തേക്കു നൽകണം.



