വനിതാ സംവരണ ബിൽ: നിലവിലുള്ള സീറ്റുകളിൽ സംവരണം വേണമെന്ന് കോൺഗ്രസ്
ഷീബ വിജയൻ
ന്യൂഡൽഹി: ലോക്സഭയിലെ നിലവിലുള്ള 543 സീറ്റുകളിൽ തന്നെ വനിതാ സംവരണം നടപ്പാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണ്ണയത്തിനായി കൊണ്ടുവന്ന 131-ാം ഭരണഘടനാ ഭേദഗതി ബിൽ പിൻവലിക്കണമെന്നും വിഷയത്തിൽ സർവ്വകക്ഷിയോഗം വിളിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളും ഇതേ നിലപാട് ആവർത്തിച്ചു.
അതേസമയം, ജാതി സെൻസസ് പൂർത്തിയാക്കി ഒബിസി, മുസ്ലിം വിഭാഗങ്ങളിലെ സ്ത്രീകൾക്കും ഉൾസംവരണം നൽകണമെന്നാണ് സമാജ്‌വാദി പാർട്ടിയുടെ ആവശ്യം. ബില്ലിനെ എതിർക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ബിൽ അവതരണത്തിന് സഭയുടെ അനുമതി തേടി വോട്ടെടുപ്പ് നടത്തണമെന്ന് അസദുദ്ദീൻ ഒവൈസിയും ആവശ്യപ്പെട്ടു.
ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നിലവിൽ എൻഡിഎക്ക് ഇല്ലാത്തത് സർക്കാരിന് വലിയ വെല്ലുവിളിയാണ്. ലോക്സഭയിൽ 360 പേരുടെ പിന്തുണയാണ് ബിൽ പാസാക്കാൻ വേണ്ടത്. എന്നാൽ ഭരണപക്ഷത്തിന് 293 അംഗങ്ങൾ മാത്രമാണുള്ളത്. പ്രതിപക്ഷ കക്ഷികളായ തൃണമൂൽ കോൺഗ്രസ്, ഡിഎംകെ അല്ലെങ്കിൽ സമാജ്‌വാദി പാർട്ടി എന്നിവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ മാത്രമേ സർക്കാരിന് ബിൽ പാസാക്കാൻ സാധിക്കൂ.
aaas



