മാലിന്യ നീക്കത്തിന് ഫീസ് : പുതിയ നിയമം മെയ് 17 മുതൽ
ദുബൈ : എമിറേറ്റിൽ പാർപ്പിട കേന്ദ്രങ്ങളിലൊഴികെ മാലിന്യനീക്കത്തിനു മെയ് 17 മുതൽ നിരക്ക് ഈടാക്കും. വ്യാപാര സ്ഥാപനങ്ങൾ, ഫാക്ടറികൾ, ഇതര പൊതു−സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ മാലിന്യനീക്കമാണു നിയമപരിധിയിൽ വരിക. നിയമം ലംഘിക്കുന്നവർക്കു പിഴ ചുമത്തും. ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനപ്രകാരമാണിതെന്നു മുനിസിപ്പാലിറ്റി മാലിന്യ നിർമ്മാർജ്ജന വകുപ്പു തലവൻ അബ്ദുൽ മജീദ് സൈഫാഇ പറഞ്ഞു.
കാർബൺ മലിനീകരണം ഉൾപ്പെടെയുള്ള വെല്ലുവിളികൾ ഇല്ലാതാക്കാൻ ഇതു സഹായകമാകും. എമിറേറ്റിലെ പല സ്ഥാപനങ്ങളും നിലവിൽ ഇതുമായി സഹകരിക്കുന്നുണ്ട്. നിയമം നിലവിൽ വരുന്നതോടെ കൂടുതൽ കന്പനികൾ മാലിന്യനീക്കത്തിൽ കാര്യക്ഷമമായ പങ്കുവഹിക്കുമെന്നു പ്രതീക്ഷിക്കുന്നു. വൻതുക ചെലവിട്ടാണു നഗരസഭ മാലിന്യ സംസ്കരണം നടത്തുന്നത്. ദുബൈയിയെ കൂടുതൽ സന്തോഷവും സംതൃപ്തിയും നിലനിൽക്കുന്ന നഗരമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം.
ഒരുടൺ മാലിന്യ സംസ്കരണത്തിന് ഈ വർഷം മുതൽ 80 ദിർഹം നിരക്ക് നൽകേണ്ടി വരും. അടുത്തവർഷം ഇത് 90 ദിർഹം ആക്കി ഉയർത്തും. 2020ൽ നിരക്ക് നൂറു ദിർഹം ആയിരിക്കും. മാലിന്യങ്ങൾ വേർതിരിച്ചാണു നിരക്കു നിശ്ചയിച്ചത്. സംസ്കരണം സാധ്യമാകുന്നതിനും അല്ലാത്തതിനും വെവ്വേറെ നിരക്ക് നൽകേണ്ടി വരും.
കാർഷിക മേഖലയിലെ ഒരുടൺ മാലിന്യനീക്കത്തിന് അടുത്ത മൂന്നുവർഷത്തേക്കു പത്തു ദിർഹം ആയിരിക്കും ചുമത്തുക. കെട്ടിട നിർമ്മാണ മേഖലയിലെ സാധനങ്ങൾ ശേഖരിക്കാൻ ഈ വർഷം ടൺ ഒന്നിനു 10 ദിർഹം ആയിരിക്കുമെങ്കിലും അടുത്തവർഷം മുതൽ ഇതു 15 ദിർഹം നൽകണം.



