റംസാൻ മാസത്തിൽ മക്കയിലെ ഹറമിൽ ഉംറക്കും പ്രാർത്ഥനയ്ക്കും മക്കളെ കൊണ്ടുവരുന്നതിൽ മാതാപിതാക്കൾക്ക് വിലക്ക്
ജിദ്ദ: റംസാൻ മാസത്തിൽ മക്കയിലെ ഹറമിൽ ഉംറക്കും പ്രാർത്ഥനയ്ക്കും മക്കളെ കൊണ്ടുവരുന്നതിൽ മാതാപിതാക്കൾക്ക് വിലക്കുണ്ടെന്ന് ഹജജ്−ഉംറ മന്ത്രാലയം അറിയിച്ചു. റംസാൻ മാസത്തിൽ ഹറമിൽ ഉംറയ്ക്കുള്ള പെർമിറ്റ് വിതരണത്തിന്റെയും പ്രാർത്ഥന സംബന്ധിച്ച് പ്രഖ്യാപിച്ച ചട്ടങ്ങളുടെയും ഭാഗമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. വിശ്വാസികൾ ഇഅ്തമർന, തവക്കൽന ആപ്പ് വഴി ഉംറയ്ക്കും പ്രാർത്ഥനക്കും പെർമിറ്റ് നേടുക എന്നത് ചട്ടങ്ങളുടെ ഭാഗമാണെന്നും മന്ത്രാലയം അറിയിച്ചു. പെർമിറ്റ് ഉള്ളവരുടെ വാഹനങ്ങൾക്ക് മാത്രമേ കേന്ദ്ര ഹറം പ്രദേശത്തേക്ക് പ്രവേശിക്കാന്‍ അനുമതി നൽകൂ. അതോടൊപ്പം പെർമിറ്റിൽ വ്യക്തമാക്കിയ നിശ്ചിത കാലയളവിനുള്ളിൽ മാത്രമേ പെർമിറ്റ് ഉള്ളവരുടെ വാഹനങ്ങൾക്ക് മക്കയിലെ വിവിധ സ്ഥലങ്ങളിൽ പ്രവേശിക്കാന്‍ അനുവദിക്കൂവെന്നും ചട്ടങ്ങൾ അനുശാസിക്കുന്നു.
സൗദിക്കകത്തുനിന്നുള്ളർക്ക് ഉംറയ്ക്ക് അനുവദനീയമായ പ്രായം 18 നും 70 നും ഇടയിലാണ്. ഒരു ദിവസത്തെ എല്ലാ പ്രാർത്ഥനകൾക്കും ഒന്നിച്ച് ബുക്ക് ചെയ്യാം. ഒരേസമയം ഒന്നിൽ കൂടുതൽ ദിവസത്തേക്കുള്ള പ്രാർത്ഥനകൾക്ക് ഒന്നിച്ച് ബുക്ക് ചെയ്യാന്‍ കഴിയില്ല. എന്നാൽ ഒന്നിൽ കൂടുതൽ ദിവസങ്ങൾ ഉംറക്കും പ്രാർത്ഥനക്കും ആഗ്രഹിക്കുന്നവർക്ക് ആദ്യത്തെ ബുക്കിങ് കാലാവധി കഴിഞ്ഞ ശേഷം മറ്റൊരു ദിവസം ബുക്കിങ് നടത്താന്‍ സാധിക്കുവെന്നും ഹജജ്−ഉംറ മന്ത്രാലയം വ്യക്തമാക്കി.