സ്വകാര്യ ക്ലിനിക്കുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഖത്തർ
ദോഹ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ക്ലിനിക്കുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഖത്തർ. ഇന്ന് (ഏപ്രിൽ 29) മുതൽ സ്വകാര്യ മെഡിക്കൽ സെന്ററുകൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ സ്ഥിതി തുടരും. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോതിൽ അൽപം ശമനമുണ്ടായ പശ്ചാത്തലത്തിലാണ് സ്വകാര്യ ക്ലിനിക്കുകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
സ്വകാര്യ മെഡിക്കൽ സെന്ററുകൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാമെന്നും ടെലിമെഡിസിൻ ഉൾപ്പെടെയുള്ള ആധുനിക ആശയവിനിമയ മാർഗങ്ങൾ പ്രയോജനപ്പെടുത്താമെന്നും മന്ത്രിസഭ യോഗം നിരീക്ഷിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര കേസുകളൊഴികെ സ്വകാര്യ മെഡിക്കൽ സെന്ററുകളിലെ എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിനായുള്ള നിലവിലെ മുൻകരുതൽ നടപടികൾ തുടരുമെന്നും മന്ത്രിസഭാ യോഗം അറിയിച്ചു.