അറബ് സമ്മിറ്റ് : മന്ത്രിതല സമ്മേളനം റിയാദിൽ പൂർത്തിയായി
റിയാദ് : ഞായറാഴ്ച ദമാമിലെ ദഹ്റാനിൽ നടക്കുന്ന 29ാമത് അറബ് സമ്മിറ്റിന് മുന്നോടിയായുള്ള മന്ത്രിതല സമ്മേളനം റിയാദിൽ പൂർത്തിയായി. റിയാദ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ ജോർദ്ദാനിൽ ചേർന്ന 28ാമത് ഉച്ചകോടി തീരുമാനങ്ങൾ മന്ത്രിതല യോഗം വിലയിരുത്തി. പരിസ്ഥിതി പ്രശ്നങ്ങളും അറബ് മേഖലയിലെ രാഷ്ട്രീയ അസ്ഥിരതയുമാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യുകയെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അറിയിച്ചു. പലസ്തീന് നേരെ നടക്കുന്ന ഇസ്രയേൽ കയ്യേറ്റവും ചർച്ചയിലുണ്ടാകും.
അറബ് രാജ്യങ്ങളുടെ പൊതുതാൽപ്പര്യങ്ങൾക്കായി രൂപീകരിച്ച സാന്പത്തിക സഹകരണം ലക്ഷ്യത്തിലേക്ക് കുതിക്കുകയാണെന്ന് യോഗം വിലയിരുത്തി. വിദേശ നിക്ഷേപം, വ്യവസായം, കസ്റ്റംസ് ഏകീകരണം, സ്വതന്ത്ര വിപണി തുടങ്ങി വിവധ രംഗത്തെ സഹകരണം ശക്തമായത് ഇതിന്റെ ഭാഗമാണ്. വ്യവസായ സംരഭങ്ങളോടെ അറബ് മേഖലയിലുണ്ടാകുന്ന മലിനീകരണം സമ്മിറ്റിന്റെ പ്രഥമ അജണ്ടയിലുണ്ട്. ഇതിനുള്ള പ്രശ്ന പരിഹാരം ഉച്ചകോടിയിൽ ചർച്ചയാകും. അറബ് രാജ്യങ്ങളിലെ സാന്പത്തിക സാമൂഹിക വികസന കാര്യങ്ങളാണ് രണ്ടാമത്തെ വിഷയം. മേഖലയിലെ രാഷ്ട്രീയ അസ്ഥിരതകളും പലസ്തീനിലെ ഇസ്രായേൽ നടപടിയും ഉച്ചകോടിയിൽ ചർച്ചയാകും.

