മൂന്ന് എംപിമാരെ പുറത്താക്കാൻ ബഹ്‌റൈൻ പാർലമെന്റ് ഇന്ന് ചേരും; വിധി നിർണ്ണായകം
പ്രദീപ് പുറവങ്കര
മനാമ: ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് മൂന്ന് എംപിമാരെ പാർലമെന്റിൽ നിന്ന് പുറത്താക്കാനുള്ള നിർണ്ണായക നീക്കവുമായി ബഹ്‌റൈൻ. ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽനബി സൽമാൻ, മംദൂഹ് അൽ സാലിഹ്, മഹ്ദി അൽ ഷുവൈഖ് എന്നിവരുടെ അംഗത്വം റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ പാർലമെന്റ് ഇന്ന് പ്രത്യേക സമ്മേളനം ചേരും.
കഴിഞ്ഞ ഏപ്രിൽ 28-ന് നടന്ന സഭാ സമ്മേളനത്തിൽ ജുഡീഷ്യൽ അതോറിറ്റി നിയമ ഭേദഗതിയെ എതിർത്തതിലൂടെ ഈ അംഗങ്ങൾ പാർലമെന്ററി മര്യാദകൾ ലംഘിച്ചുവെന്നാണ് ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്‌സ് കമ്മിറ്റിയുടെ കണ്ടെത്തൽ. രാജ്യത്തിനെതിരായ ഇറാൻ്റെ നീക്കങ്ങളെ പിന്തുണച്ചവർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികളെ ഇവർ വിമർശിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സഭയിലെ 40 അംഗങ്ങളിൽ 37 പേരും ഈ മൂന്ന് എംപിമാരെയും നീക്കം ചെയ്യണമെന്ന ആവശ്യത്തെ പിന്തുണച്ച് ഒപ്പിട്ടിട്ടുണ്ട്. സ്പീക്കർ അഹമ്മദ് അൽ മുസല്ലം സമർപ്പിച്ച ഈ പ്രമേയത്തിൽ ഇന്ന് വിശദമായ ചർച്ചയും വോട്ടെടുപ്പും നടക്കും. സമിതിക്ക് മുന്നിൽ ഹാജരായി എംപിമാർ തങ്ങളുടെ ഭാഗം വിശദീകരിച്ചിരുന്നെങ്കിലും, സമിതി ഏകകണ്ഠമായാണ് ഇവരെ പുറത്താക്കാൻ ശുപാർശ ചെയ്തത്.
ബഹ്‌റൈൻ ഭരണഘടന പ്രകാരം സഭയുടെ വിശ്വാസം നഷ്ടപ്പെടുന്ന അംഗങ്ങളെ പുറത്താക്കാൻ സാധിക്കും. 40 അംഗ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം (കുറഞ്ഞത് 27 വോട്ടുകൾ) ലഭിച്ചാൽ ഇവർക്ക് സീറ്റ് നഷ്ടമാകും.
dsfsf

