സൗദിയിലെ ഇന്ത്യൻ സ്ഥാനപതിക്ക് ഒരു വർഷം കൂടി നീട്ടി നൽകി

റിയാദ് : ജനകീയനായ സ്ഥാനപതിയായി അറിയപ്പെടുന്ന സൗദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതി അഹമദ് ജാവേദിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി നൽകി. 2015 ഡിസംബറിലാണ് മുംബൈ സിറ്റി പോലീസ് കമ്മീഷണറായി വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനായ അഹമദ് ജാവേദിനെ സ്ഥാനപതിയായി കേന്ദ്ര സർക്കാർ നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം ഉൾപ്പെടെ ഇന്ത്യ-സൗദി സൗഹൃദത്തിനും വ്യവസായ വാണിജ്യ രംഗത്തെ ഉപയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും അഹമദ് ജാവേദിന് കഴിഞ്ഞു.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പൊതുമാപ്പിൽ പരമാവധി നിയമ ലംഘകരായ ഇന്ത്യക്കാരെ മടക്കി അയക്കാൻ സൗദിയിലെ ഗ്രാമങ്ങളിൽ സഞ്ചരിച്ച് ബോധവൽക്കരണ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി. ഇവിടങ്ങളിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും അവരുടെ ആവലാതികൾക്ക് പരിഹാരം കാണുകയും ചെയ്തു. മുൻ സ്ഥാനപതിമാർ സന്ദർശിക്കാത്ത രാജ്യത്തെ പല പ്രവിശ്യകളിലും ഇന്ത്യക്കാരെ കാണാൻ അംബാസഡർ നേരിട്ടെത്തിയത് ചരിത്രത്തിലാധ്യമാണ്.
ഇന്ത്യക്കാർ ജോലി ചെയ്തിരുന്ന സൗദി ഓജർ, ബിൻലാദൻ, സഅദ് എന്നീ വൻകിട കന്പനികളിലെ തൊഴിൽ പ്രശ്‌നങ്ങളിൽ ഇടപെട്ടു. രാജ്യം വിടാൻ കഴിയാതിരുന്ന നിരവധി ഇന്ത്യക്കാരെയാണ് തൊഴിൽ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മടക്കി അയച്ചത്. സൗദി ദേശീയ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിവലിൽ അതിഥി രാഷ്ട്രമായി ഇന്ത്യയെ ക്ഷണിച്ചതോടെ മാസങ്ങൾക്ക് മുന്പുതന്നെ അഹമദ് ജാവേദിന്റെ നേതൃത്വത്തിൽ ഒരുക്കം തുടങ്ങിയിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് അദ്ദേഹത്തിന് ഒരുവർഷം കൂടി സ്ഥാനപതിയായി തുടരാനുള്ള അവസരം ലഭിച്ചതെന്നാണ് വിലയിരുത്തലുകൾ.