സൗദിയിൽ താമസ കെട്ടിടത്തിന് നികുതി

റിയാദ് : സൗദിയിൽ താമസ കെട്ടിടത്തിന് നികുതി ഏർപ്പെടുത്തുന്നു. ഭവന മന്ത്രാലയത്തിന് കീഴിലെ ‘ഈജാർ‘ സംവിധാനത്തിലെ അബ്ദുറഹ്്മാൻ അസ്സമാരിയാണ് നികുതി ഈടാക്കുന്ന കാര്യം വ്യക്തമാക്കിയത്. ഈ വർഷത്തേക്ക് 125 റിയാലാണ് നികുതി. അടുത്ത വർഷം നികുതി ഇരട്ടിയാക്കും. കെട്ടിട ഉടമസ്ഥനാണ് നികുതി അടക്കേണ്ടത് എന്നതിനാൽ തീരുമാനം താമസക്കാരെ നേരിട്ട് ബാധിക്കില്ല. രാജ്യത്ത് പുതുതായി ഏർപ്പെടുത്തിയ മൂല്യവർദ്ധിത നികുതിയിൽ നിന്ന് താമസ കെട്ടിട വാടക ഒഴിവാക്കിയിരുന്നു.
വ്യവസ്ഥാപിതമല്ലാതെ പ്രവർത്തിക്കുന്ന റിയൽ എേസ്റ്ററ്റ് ഓഫീസുകൾ അടപ്പിക്കുവാനും മന്ത്രാലയത്തിന് നീക്കമുണ്ട്. രാജ്യത്ത് 12,000 റിയൽ എേസ്റ്ററ്റ് ഓഫീസുകൾ ആവശ്യമുള്ള സ്ഥാനത്ത് 40,000 ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. വ്യവസ്ഥാപിതമല്ലാതെയാണ് ഇത്രയും ഇടനിലക്കാർ കെട്ടിടം വാടകയ്ക്ക് നൽകിക്കൊണ്ടിരിക്കുന്നത്.
താമസ കെട്ടിടം വാടകക്ക് നൽകുന്ന റിയൽ എേസ്റ്ററ്റ് ഓഫീസ് മുഖേനയാണ് മന്ത്രാലയം സംഖ്യ ഈടാക്കുക. ഇടനിലക്കാരായ ഇത്തരം ഓഫീസുകൾ മന്ത്രാലയത്തിന്റെ ഈജാർ ഓൺലൈൻ സംവിധാനത്തിൽ റജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിബന്ധനയുണ്ട്. ഇതിന്റെ ഭാഗമായി വ്യവസ്ഥാപിതമല്ലാതെ പ്രവർത്തിക്കുന്ന റിയൽ എേസ്റ്ററ്റ് ഓഫീസുകൾ അടപ്പിക്കും.
താമസ കെട്ടിടങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടനിലക്കാരായ ഓഫീസുകൾ പൂർണമായും വ്യവസ്ഥാപിതമായി മാറുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. ഓൺലൈൻ വാടക കരാർ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ സംവിധാനവുമായി ബന്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.