ഇറാന്റെ ആണവനിലയങ്ങൾക്ക് കേടുപാടുകളില്ല; സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ
പ്രദീപ് പുറവങ്കര
വിയന്ന: ഇറാനിലെ ആണവനിലയങ്ങൾക്ക് നേരെ നടന്ന യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) മേധാവി റാഫേൽ ഗ്രോസി അറിയിച്ചു. ബുഷെർ ആണവനിലയം, ടെഹ്‌റാനിലെ ഗവേഷണ റിയാക്ടർ, മറ്റ് ആണവ ഇന്ധന ചക്ര സൗകര്യങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി സൂചനകളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആണവ ഏജൻസിയുടെ ബോർഡ് ഓഫ് ഗവർണേഴ്സിന് നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇറാന്റെ ആണവ നിയന്ത്രണ അതോറിറ്റികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെയും മറ്റ് അയൽരാജ്യങ്ങളിലെയും ആണവ കേന്ദ്രങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സൈനിക നീക്കങ്ങളിൽ അതീവ സംയമനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബഹ്‌റൈൻ, ഇറാഖ്, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ആണവ സുരക്ഷയും ഗൗരവകരമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഇറാന്റെ നതാൻസ് (Natanz) ആണവനിലയം ലക്ഷ്യം വെക്കപ്പെട്ടതായി ഐഎഇഎയിലെ ഇറാൻ അംബാസഡർ റെസ നജാഫി ബിബിസിയോട് പറഞ്ഞു. എന്നാൽ ആക്രമണത്തിന്റെ വ്യാപ്തിയെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. മേഖലയിൽ യുദ്ധം മുറുകുന്ന സാഹചര്യത്തിൽ ആണവനിലയങ്ങളുടെ സുരക്ഷ ലോകരാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
sasadssa


