ജയിലിലുള്ള ആൾക്ക് മയക്കുമരുന്ന് വിൽക്കാൻ മെസ്സേജ് അയച്ചു; മുൻ നിയമോപദേശകൻ ബഹ്റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ജയിലിൽ കഴിയുന്ന ഉപഭോക്താവിന് മയക്കുമരുന്ന് വിൽക്കാൻ സന്ദേശമയച്ച 34 വയസ്സുകാരനായ ഈജിപ്ഷ്യൻ സ്വദേശിയെ ബഹ്‌റൈൻ പോലീസ് പിടികൂടി. മുൻപ് നിയമോപദേശകനായി ജോലി ചെയ്തിരുന്ന പ്രതിക്ക് ഹൈ ക്രിമിനൽ കോടതി 10 വർഷം തടവും 5,000 ദിനാർ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്.
മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുകയായിരുന്ന ഒരു ബഹ്‌റൈൻ സ്വദേശിക്കാണ് പ്രതി അബദ്ധത്തിൽ സന്ദേശമയച്ചത്. വിവരം ലഭിച്ച ആന്റി നാർക്കോട്ടിക് വിഭാഗം തടവുകാരന്റെ സഹായത്തോടെ ഒരു രഹസ്യ നീക്കം നടത്തി. പോലീസിന്റെ നിർദ്ദേശപ്രകാരം തടവുകാരൻ 550 ദിനാറിന് ഹാഷിഷ് ആവശ്യപ്പെടുകയും പണം കൈമാറാൻ സമയം നിശ്ചയിക്കുകയും ചെയ്തു. നിശ്ചയിച്ച സ്ഥലത്തെത്തിയ പ്രതിയെ പോലീസ് വലയിലാക്കി.
പ്രതിയുടെ പക്കൽ നിന്നും താമസസ്ഥലത്തുനിന്നുമായി ഏകദേശം 236 ഗ്രാം ഹാഷിഷ് പോലീസ് കണ്ടെടുത്തു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഇടപാടുകാരുമായി നടത്തിയ നിരവധി സന്ദേശങ്ങളും വീഡിയോകളും ലഭിച്ചു. കേസിൽ പ്രതിയുടെ പക്കൽ നിന്ന് സ്ഥിരമായി ഹാഷിഷ് വാങ്ങിയിരുന്ന മറ്റൊരു ഈജിപ്ഷ്യൻ സ്വദേശിയെയും പോലീസ് പിടികൂടി. ഇയാൾക്ക് ഒരു വർഷം തടവും 1,000 ദിനാർ പിഴയുമാണ് കോടതി വിധിച്ചത്. താൻ ഈജിപ്തിൽ വെച്ചാണ് ലഹരി ഉപയോഗിച്ചതെന്നും ബഹ്‌റൈനിൽ വെച്ച് ഉപയോഗിച്ചിട്ടില്ലെന്നുമുള്ള ഇയാളുടെ വാദം കോടതി തള്ളി.
sgdsg



