ഭാര്യയെ പരസ്യമായി കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതിക്കെതിരെ വിചാരണ ബഹ്റൈനിൽ തുടരുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പൊതുനിരത്തിൽ വെച്ച് ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് പലതവണ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നാൽപ്പതുകാരന്റെ കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നു. കേസ് ഫയലുകൾ പഠിക്കാൻ പ്രതിഭാഗം വക്കീലിന് സമയം അനുവദിച്ചുകൊണ്ട് ഫസ്റ്റ് മേജർ ക്രിമിനൽ കോടതി നടപടികൾ ഏപ്രിൽ 26-ലേക്ക് മാറ്റി.
നേരത്തെ ആസൂത്രണം ചെയ്ത പ്രകാരം കത്തി കരുതിയെത്തിയ പ്രതി, ഭാര്യയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചു. എന്നാൽ, വധശ്രമക്കുറ്റം നിഷേധിച്ച പ്രതി, ഭാര്യയുടെ കാറിന്റെ ചില്ല് തകർത്തതായി മാത്രമാണ് കോടതിയിൽ സമ്മതിച്ചത്.
യുവതി സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തിയാണ് പ്രതി ആക്രമണം ആരംഭിച്ചത്. കാറിന്റെ ചില്ല് തകർക്കുകയും ഭീഷണി മുഴക്കി പിന്നാലെ ഓടുകയും ചെയ്ത പ്രതി യുവതിയെ രണ്ടുതവണ കുത്തിയതായാണ് പരാതി. രക്തം വാർന്ന നിലയിൽ യുവതി അടുത്തുള്ള വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇടപെട്ട് പ്രതിയെ തടഞ്ഞുവെച്ചതിനാലും യുവതിക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയതിനാലുമാണ് ജീവൻ രക്ഷിക്കാനായത്.
കൂർത്ത ആയുധം കൊണ്ട് നെഞ്ചിലും തോളിലും ആഴത്തിലുള്ള മുറിവുകളേറ്റ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. മൂന്നാഴ്ചയിലധികം നീണ്ട ചികിത്സയാണ് ഇവർക്ക് വേണ്ടി വന്നതെന്ന് ഫോറൻസിക് റിപ്പോർട്ടും സ്ഥിരീകരിച്ചു.
dfsdsf



