മേഖലയിൽ സ്ഥിതി അതീവ ഗുരുതരം; ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ഖത്തർ ആശങ്ക രേഖപ്പെടുത്തി
പ്രദീപ് പുറവങ്കര I ഗൾഫ്
ദോഹ: പശ്ചിമേഷ്യയിൽ ഊർജ്ജ നിലയങ്ങൾക്കും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ ഖത്തർ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ മാജിദ് അൽ അൻസാരിയാണ് പ്രതിവാര മാധ്യമ സമ്മേളനത്തിൽ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ഊർജ്ജ മേഖലയെ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ അപകടകരമായ കീഴ്വഴക്കമാണെന്നും ചുവപ്പ് രേഖകൾ ലംഘിക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് മേഖലയുടെയും ലോകത്തിന്റെയും സ്ഥിരതയെ ദൂരവ്യാപകമായി ബാധിക്കുമെന്നും ഖത്തർ ചൂണ്ടിക്കാട്ടി. ഊർജ്ജ വിതരണ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിടുന്നതിൽ നിന്ന് എല്ലാ വിഭാഗങ്ങളും വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് ഖത്തർ ആഹ്വാനം ചെയ്തു. സംഘർഷം തുടരുന്നത് ആഗോള ഊർജ്ജ വിതരണത്തെയും ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
ിവമവന


