ഒമാനിൽ രാത്രിയാത്രാ വിലക്ക് നിലവിൽ വന്നു
മസ്കത്ത്: കോവിഡ് വ്യാപനം പ്രതിരോധിക്കാൻ പ്രഖ്യാപിച്ച രാത്രിയാത്രാ വിലക്ക് ഒമാനിൽ നിലവിൽ വന്നു. ഏപ്രിൽ എട്ട് വരെയുള്ള പത്ത് ദിവസ കാലയളവിലാണ് രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ച് വരെ വിലക്ക് പ്രാബൽയത്തിലുണ്ടാവുക.
ഒമാനിൽ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് മണി വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിന് ഒപ്പം വാഹന സഞ്ചാരത്തിനും ആളുകൾ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഇളവുണ്ടാവുക. രാത്രിയാത്രാ വിലക്ക് കണക്കിലെടുത്ത് മുവാസലാത്ത് ബസ് സർവീസുകളുടെ സമയക്രമം പുനഃക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലേക്ക് പോകുന്നവരും വന്നിറങ്ങുന്നവരും യാത്രയ്ക്ക് ഇളവ് ലഭിക്കും. യാത്രക്കാരെ കൊണ്ടുവിടാനും സ്വീകരിക്കാൻ പോകുന്നതിനും ഒരാൾക്ക് ഒപ്പം പോകാനും അനുമതിയുണ്ടാകും.
ഇവർ ചെക്ക് പോയിന്റുകളിൽ വിമാനടിക്കറ്റ് തെളിവായി കാണിച്ചാൽ മതിയാകും. ലോക്ഡൗൺ മുൻനിർത്തി വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെല്ലാം പ്രവർത്തന സമയം ക്രമീകരിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് ഗവർണറ്റേുകൾക്ക് ഉള്ളിലടക്കം വിവിധ പ്രദേശങ്ങളിൽ റോയൽ ഒമാൻ പൊലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചെക്ക്പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

