തമിഴ്നാട്ടിൽ മഴ തുടരുന്നു; 10 മരണം, 17000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തെക്കൻ തമിഴ്നാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയിൽ 10 പേർ മരിച്ചു. മരണപ്പെട്ടവരിൽ ഏഴുപേർ തിരുനെൽവേലി ജില്ലയിലും മൂന്നു പേർ തൂത്തുക്കുടി ജില്ലയിൽ നിന്നുള്ളവരുമാണെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ മാധ്യമങ്ങളെ അറിയിച്ചു.
മഴ കടുത്ത സാഹചര്യത്തിൽ 160 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 17,000 പേരെ ഈ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ടെന്നും തമിഴ്‌നാട് ചീഫ് സെക്രട്ടറി അറിയിച്ചു. 34,000 ഭക്ഷണ പാക്കറ്റുകൾ ആളുകൾക്ക് വിതരണം ചെയ്തുവെന്നും ജലനിരപ്പ് കുറയാത്തതിനാൽ ചില സ്ഥലങ്ങളിൽ ഇപ്പോഴും എത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഒമ്പത് ഹെലികോപ്റ്ററുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരുക്കിയിട്ടുണ്ടെന്നും ഒരു ഹെലികോപ്റ്റർ കൂടി രക്ഷാപ്രവർത്തനനത്തിനായി ഒരുക്കാനുള്ള ശ്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
മഴയെ തുടർന്ന് തെക്കൻ ജില്ലകളിൽ വൻ നാശനഷ്ടമുണ്ടായെന്നും കേന്ദ്ര സഹായം തേടിയിട്ടുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. 7,300 കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ദുരിതബാധിതരായ ജില്ലകളിലെ ഓരോ കുടുംബത്തിനും 6,000 രൂപ വീതമുള്ള ദുരിതാശ്വാസ വിതരണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ഫണ്ട് പൂർണമായും അനുവദിച്ചാൽ മാത്രമേ പൂർണമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുളളുവെന്നും അദ്ദേഹം പറഞ്ഞു.
adsadsadsadsads