നികുതി കേസിൽ വിജയ്ക്ക് തിരിച്ചടി; ഒന്നരക്കോടി രൂപ പിഴ അടയ്ക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്
ശാരിക l ചെന്നൈ:
ആദായ നികുതിയുമായി ബന്ധപ്പെട്ട കേസിൽ നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ആദായ നികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴ വിജയ് ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു. നികുതി സംബന്ധിച്ച വിവരങ്ങൾ നടൻ സ്വമേധയാ വെളിപ്പെടുത്തിയില്ലെന്ന ഐ.ടി വകുപ്പിന്റെ വാദം ശരിവെച്ച കോടതി, പിഴ റദ്ദാക്കണമെന്ന വിജയ്‌യുടെ ഹരജി തള്ളി.
2016-17 സാമ്പത്തിക വർഷത്തെ വരുമാനത്തിൽ 15 കോടി രൂപയുടെ കുറവ് റിട്ടേൺസിൽ കാണിച്ചതിനെ തുടർന്നാണ് വിജയ്ക്കെതിരെ നടപടിയുണ്ടായത്. 2015-ൽ പുറത്തിറങ്ങിയ 'പുലി' എന്ന ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ, കൈപ്പറ്റിയ തുകയുടെ ഒരു ഭാഗം വെളിപ്പെടുത്തിയിട്ടില്ലെന്ന് ഐ.ടി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ ചിത്രത്തിനായി 16 കോടി രൂപ ചെക്കായും 4.93 കോടി രൂപ കറൻസിയായും വിജയ് കൈപ്പറ്റിയിരുന്നുവെന്നും എന്നാൽ ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി അടച്ചതെന്നുമാണ് ആരോപണം.
2015 സെപ്റ്റംബറിൽ വിജയിന്റെ വീട്ടിലും ഓഫിസിലും നടന്ന റെയ്ഡിന് ശേഷമാണ് ഈ അധിക വരുമാനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. റെയ്ഡിന് ശേഷം മാത്രം വിവരങ്ങൾ വെളിപ്പെടുത്തിയതിനാൽ പിഴ ശിക്ഷയിൽ ഇളവ് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഈ പിഴയ്ക്കെതിരെ 2022-ലാണ് വിജയ് ഹൈക്കോടതിയെ സമീപിച്ചത്.
gfgdg


