എട്ട് ആഫ്രിക്കൻ ചീറ്റകൾ കൂടി മധ്യപ്രദേശിലേക്ക്
ശാരിക l ഭോപ്പാൽ:
ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതിക്ക് പുത്തൻ ഉണർവ് ഏകി എട്ട് ചീറ്റകൾ കൂടി ഈമാസം 28ന് മധ്യപ്രദേശിലെത്തും. ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്നാണ് ഇവയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്ര പരിസ്ഥിതിമന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ അന്തിമ ധാരണയായത്.
ചീറ്റകൾക്ക് പുറമെ ആസാമിൽനിന്ന് കാട്ടുപോത്തുകളെ എത്തിക്കാനുള്ള പദ്ധതികൾക്കും സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‍റെ സഹായം തേടിയിട്ടുണ്ട്. രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റകളുടെ എണ്ണം വർധിപ്പിക്കുകയും ജനിതക വൈവിധ്യം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം തുടരുന്നത്. നിലവിൽ ഇന്ത്യയിലുള്ള 30 ചീറ്റകളിൽ 19 എണ്ണം ഇവിടെ തന്നെ ജനിച്ചവയാണ്.
ഇന്ത്യയിൽ ജനിച്ച ആദ്യ ചീറ്റയായ മുഖി അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് പദ്ധതിയുടെ വലിയ വിജയമായി കണക്കാക്കപ്പെടുന്നു. കുനോ നാഷണൽ പാർക്കിന് പുറമെ ഗാന്ധി സാഗർ വന്യജീവി സങ്കേതവും ചീറ്റകളുടെ പുതിയ ആവാസകേന്ദ്രമായി വികസിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പുതിയ അതിഥികൾക്കായി ക്വാറന്‍റെൻ സൗകര്യങ്ങളും നിരീക്ഷണ സംവിധാനങ്ങളും വനംവകുപ്പ് സജ്ജമാക്കി കഴിഞ്ഞു.
2022-ൽ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെ എത്തിച്ചതിന്റെ തുടർച്ചയാണ് ബോട്സ്വാനയിൽ നിന്നുള്ള ഈ വരവ്.
sddsf


