മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയിൽ

രാജസ്ഥാനിൽ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയിൽ. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സുനിതയാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സണ്ണിയുടെ സഹായത്തോടെ കുട്ടിയുടെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞു. ഇതുമായാണ് ശ്രീഗംഗാനഗർ റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. ട്രെയിനിൽ കയറിയ ഇരുവരും ചേർന്ന് കുറച്ച് സമയങ്ങൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
റെയിൽവേ ട്രാക്കിന് സമീപമുണ്ടായിരുന്ന കനാലിൽ മൃതദേഹം ഉപേക്ഷിക്കാനാണ് പ്രതികൾ തീരുമാനിച്ചിരുന്നതെന്നും എന്നാൽ ട്രെയിനിന്റെ വേഗത മൂലം റെയിൽവേ ട്രാക്കിന് സമീപത്ത് വീഴുകയായിരുന്നുവെന്നും എസ്പി ആനന്ദ് ശർമ്മ അറിയിച്ചു. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കുട്ടിയെ തിരിച്ചറിഞ്ഞതും അമ്മയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതും. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് സുനിതയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് കുട്ടികളുടെ അമ്മയാണ് സുനിതയെന്ന് പൊലീസ് പറഞ്ഞു. ഇതിൽ മരിച്ച കുട്ടിയും മറ്റൊരു പെണ്‍കുട്ടിയുമാണ് സുനിതയ്ക്കും കാമുകനുമൊപ്പം താമസിച്ചിരുന്നത്. മറ്റ് മൂന്ന് കുട്ടികൾ ഇവരുടെ ഭർത്താവിനൊപ്പമാണ്.
estdr