യു.പിയിൽ ലഖിംപുർഖേരി കേസിലെ സാക്ഷിയ്ക്ക് നേരെ വധശ്രമം
ലഖിംപുർഖേരി കേസിലെ സാക്ഷിയായ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ദിൽബാഗ് സിങിന് നേരെ വധശ്രമം. ചൊവ്വാഴ്ച രാത്രിയാണ് ദിൽബാഗ് സിങ്ങിന് നേരെ ആക്രമണമുണ്ടായത്. അലിഗഞ്ച് മുണ്ടാ റോഡിൽ വെച്ചായിരുന്നു ആക്രമണം.
വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും, തലനാരിഴയ്ക്കാണ് അക്രമികളിൽ നിന്ന് രക്ഷപ്പെട്ടതെന്നും ദിൽബാഗ് സിങ് പറഞ്ഞു.
ആക്രമണം നടന്നയുടൻ അദ്ദേഹം ഗോല കോട്വാലി പോലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് രാകേഷ് ടിക്കായത്തിനെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഖിംപുർ കേസിലെ പ്രധാന സാക്ഷിയാണ് ദിൽബാഗ് സിങ്. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറന്‍സിക് പരിശോധനയും നടക്കുന്നുണ്ട്.
ഒക്ടോബർ മൂന്നിനാണ് ഉത്തർപ്രദേശിലെ ലഖിംപുർഖേരിയിൽ കർഷക സമരത്തിനിടെയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം ഇടിച്ചുകയറ്റിയത്. നാല് കർഷകനും ഒരു മാധ്യമപ്രവർത്തനുമുൾപ്പെടെ എട്ട് പേർ അപകടത്തിലും തുടർന്ന് നടന്ന സംഘർഷത്തിലും മരിച്ചിരുന്നു. സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് പ്രതി ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തതിരുന്നു. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പൊലീസ് ഇയാൾക്കെതിരെ ചുമത്തിയത്.
കേസുമായി ബന്ധപ്പെട്ട് 13 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഒക്ടോബർ ഒമ്പതിന് അറസ്റ്റിലായ ആശിഷ് മിശ്രയെ ഒക്ടോബർ 11വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് പൊലീസ് കസ്റ്റഡി രണ്ടുതവണയായി 15 വരെ നീട്ടി. തുടർന്ന് ജൂഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് മാറ്റി.