പ്രസവം നിർത്തിയിട്ടും ഗർഭിണിയായി; കുഞ്ഞിന് സർക്കാർ ചെലവിന് നൽകണമെന്ന്മദ്രാസ് ഹൈക്കോടതി
പ്രസവം നിർത്തിയിട്ടും ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് തമിഴ്‌നാട് സർക്കാട് വഹിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സർക്കാർ ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയെങ്കിലും അതിലെ പിഴവ് മൂലം യുവതി വീണ്ടും ഗർഭിണിയാവുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്. കന്യാകുമാരി സ്വദേശിനിയാണ് ഇവർ. ഇപ്പോൾ ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് പൂർണ്ണമായും സംസ്ഥാന സർക്കാർ തന്നെ വഹിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഇതിന് പുറമെ കുട്ടിക്ക് 21 വയസ്സാകുന്നത് വരെ മാസം 10,000 രൂപയും അമ്മയ്‌ക്ക് മൂന്ന് ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചു.
യുവതിക്ക് നിലവിൽ രണ്ട് കുട്ടികളുണ്ട്. മൂന്നാമതൊരു കുട്ടിയെ നോക്കാനുള്ള സാന്പത്തിക ശേഷി കൂടി കുടുംബത്തിന് ഇല്ലെന്നതിനാലാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നത്. എന്നാൽ 2017ൽ യുവതി വീണ്ടും ഗർഭിണിയായി. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചുവെന്ന് വ്യക്തമായതോടെയാണ് കോടതിയെ സമീപിച്ചത്. ഇത്തരം പിഴവുകൾ സാധാരണമാണെന്ന ആരോഗ്യവകുപ്പിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
മൂന്നാമത്തെ കുട്ടി ജനിച്ചതോടെ രണ്ടു പെൺകുട്ടികൾ മാത്രമുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടെന്നും പരാതിക്കാരി ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്നാണ് കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചത്.


