ഒമിക്രോൺ; അന്താരാഷ്ട്ര വിമാനയാത്രക്കാർക്കുള്ള കേന്ദ്രത്തിന്‍റെ പുതുക്കിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ

ന്യൂഡൽഹി: ഒമിക്രോൺ ആശങ്ക വ്യാപകമാകുന്നതിനിടെ അന്താരാഷ്ട്ര വിമാനയാത്രക്കാർക്കുള്ള കേന്ദ്രസർക്കാരിന്‍റെ പുതുക്കിയ മാർഗനിർദേശങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർ യാത്രയ്ക്ക് 14 ദിവസം മുന്‍പ് വരെ നടത്തിയ യാത്രയെക്കുറിച്ച് വ്യക്തമാക്കണം. എയർ സുവിധ പോർട്ടലിൽ കയറി സ്വയം സാക്ഷ്യപത്രം നൽകുകയാണ് ചെയ്യേണ്ടത്. യാത്രയ്ക്ക് 72 മണിക്കൂർ മുന്‍പ് ആർടിപിസിആർ പരിശോധന നടത്തി ഫലം നെഗറ്റീവായതിന്‍റെ രേഖകളും ഇതിൽ അപ്ലോഡ് ചെയ്യണം.
അറ്റ് റിസ്‌ക് വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്ക് പരിശോധനയും പ്രത്യേക നിരീക്ഷണവുമുണ്ട്. ഇന്ത്യയിലെത്തിയതിനു ശേഷം ഇവർ കോവിഡ് പരിശോധന നടത്തണം. ഇതിന്‍റെ ഫലം ലഭിക്കുന്നതുവരെ ഇവർ വിമാനത്താവളം വിടാനോ അടുത്ത വിമാനത്തിൽ കയറാനോ പാടില്ല. പരിശോധനഫലം പോസിറ്റീവ് ആണെങ്കിൽ ആശുപത്രിയിലേക്കു മാറ്റും. ഇവരുടെ സാന്പിൾ ജീനോം സിക്വന്‍സിംഗിനായി അയക്കും. പരിശോധനഫലം നെഗറ്റീവ് ആണെങ്കിൽ ഏഴു ദിവസം വീട്ടിൽ ക്വാറൻന്‍റൈനിൽ കഴിയാം. എട്ടാം ദിവസം വീണ്ടും പരിശോധിക്കണം. ഫലം നെഗറ്റീവ് ആണെങ്കിൽ വീണ്ടും ഏഴുദിവസം കൂടി ക്വാറൻന്‍റെനിൽ കഴിയണം. അറ്റ് റിസ്‌കിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുവരുന്നവർക്ക് ഈ നിബന്ധന ബാധകമല്ല. എങ്കിലും ഇവർ വീടുകളിൽ 14 ദിവസം ക്വാറൻന്‍റൈനിൽ കഴിയണം. യൂറോപ്യൻ യൂണിയൻ, ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ബ്രസീൽ, ചൈന, മൗറീഷ്യസ്, ന്യൂസീലൻഡ്, സിംബാംബെ, സിങ്കപ്പൂർ, ഇസ്രയേൽ, ഇംഗ്ലണ്ട് തുടങ്ങിയവയാണ് അതിജാഗ്രതാ പട്ടികയിലുള്ള രാജ്യങ്ങൾ.