ബ്രസീലിലും ഒമിക്രോൺ സ്ഥിരീകരിച്ചു

റിയോ ഡി ഷാനെയ്റോ: ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിലും കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്ന് സംപൗളോയിലെത്തിയ ദന്പതികൾക്കാണ് രോഗം ബാധിച്ചതെന്ന് േസ്റ്ററ്റ് ഹെൽത്ത് സെക്രട്ടറിയേറ്റ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച 41കാരനും 37കാരിയും നിലവിൽ നിരീക്ഷണത്തിലാണ്. നവംബർ 23നാണ് ഇരുവരും ദക്ഷിണാഫ്രിക്കയിൽനിന്ന് സംപൗളോയിലെത്തിയത്.
നെഗറ്റീവ് കോവിഡ് ഫലവുമായാണ് ഇവർ രാജ്യത്ത് എത്തിയത്. പിന്നീട് ദക്ഷിണാഫ്രിക്കയിലേക്ക് തിരികെ പോകാൻ വീണ്ടും പരിശോധിച്ചപ്പോഴാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്ന ആദ്യ ലാറ്റിനമേരിക്കൻ രാജ്യമാണ് ബ്രസീൽ. ഒമിക്രോൺ ഭീതിയുടെ സാഹചര്യത്തിൽ ബ്രസീലും നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിവിധ രാജ്യങ്ങൾ രോഗവ്യാപനം തടയാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.