ആധാർ കാർഡുമായി ബന്ധപ്പിച്ചില്ല; മൂന്നു കോടി റേഷൻ കാർഡുകൾ റദ്ദാക്കിയ സംഭവം ഗൗരവതരമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ആധാർ കാർഡുമായി ബന്ധപ്പിച്ചില്ലെന്ന കാരണത്താൽ മൂന്നു കോടി റേഷൻ കാർഡുകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയ സംഭവം ഗൗരവതരമെന്ന് സുപ്രീം കോടതി. വിഷയത്തിൽ കേന്ദ്ര−സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം കോടതി തേടി. ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ, ജസ്റ്റീസുമാരായ എസ്.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിസാരമായ ഇതിനെ സമീപിക്കാനാവില്ലെന്നും വളരെ ഗൗരവതരമായ വിഷയമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹർജിക്കാരിയായ കോയ്‌ലി ദേവിക്കു വേണ്ടി മുതിർന്ന അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് ആണ് ഹാജരായത്. റേഷൻ കാർഡുകൾ റദ്ദാക്കിയെന്ന കോളിൻ ഗോൺസാൽവസിന്‍റെ പ്രസ്താവന തെറ്റാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ അമാൻ ലേഖി കോടതിയിൽ അറിയിച്ചു. ആധാറുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ടെന്നും കേന്ദ്രത്തിന്‍റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ലേഖി കോടതിയെ അറിയിച്ചു.

