കേരളത്തിൽ രണ്ട് ലക്ഷത്തോളം വോട്ടർമാർ വീട്ടിലിരുന്ന് വോട്ട് ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ രണ്ട് ലക്ഷത്തോളം വോട്ടർമാർ വീട്ടിലിരുന്ന് വോട്ട് ചെയ്യും. 80 വയസ്സ് പിന്നിട്ടവർ, കൊവിഡ് ബാധിതർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് ഈ സൗകര്യമൊരുക്കിയത്. പിഴവില്ലാത്ത രീതിയിൽ ഈ നടപടി പൂർത്തിയാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.
80 വയസ്സ് പിന്നിട്ട 8 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. രണ്ട് ലക്ഷത്തോളം ഭിന്നശേശി വോട്ടർമാരുമുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം രോഗമുക്തിയനുസരിച്ച് മാറും. ആബ്‌സെന്റി വോട്ടർമാർ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് ഈ മൂന്നു വിഭാഗം വോട്ടർമാർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപേക്ഷാഫോം വോട്ടർമാരുടെ വീടുകളിൽ ബൂത്ത് ലെവൽ ഓഫീസർമാർ എത്തിച്ചു.
ഇത് പൂരിപ്പിച്ച് സമ്മതമറിയിച്ച 2 ലക്ഷത്തോളം പേർക്കാണ് വീട്ടിൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്. ബാലറ്റ് പേപ്പർ അച്ചടിച്ചതിനു ശേഷം ഈ മാസം 24 മുതൽ വോട്ടുടുപ്പിന്റെ തലേദിവസം വരെ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിൽ നേരിട്ടെത്തി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. അതത് മണ്ഡലത്തിലെ സ്ഥാനാർത്ഥികൾക്ക് ഈ വോട്ടർമാരുടെ ലിസ്റ്റ് നൽകും. വോട്ടർമാരുടെ സ്വകാര്യതയും, നടപടിക്രമങ്ങലിലെ സുതാര്യതയും ഉറപ്പ് വരുത്തും. സമയബന്ധിതമായി ഇത് പൂർത്തിയാക്കാന്‍ ഓരോ ജില്ലയിലും നാലംഗങ്ങളുള്ള മൂന്നൂറ് മുതൽ നാനൂറ് വരെ ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്.

