ബംഗളൂരുവിൽ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊലി സംഘർഷം: പോലീസ് വെടിവയ്പിൽ മൂന്ന് മരണം

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് എംഎൽഎ അഖണ്ധ ശ്രീനിവാസ മൂർത്തിയുടെ ബന്ധു മതവിദ്വേഷം വളർത്തുന്ന ഫേസ്ബുക്ക് കുറിപ്പിട്ടതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം കലാപമായി മാറി. ജനക്കൂട്ടം എംഎൽഎയുടെ വീടും പോലീസ് േസ്റ്റഷനും ആക്രമിച്ചു. ഇതേത്തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ബുധനാഴ്ച രാത്രി പോലീസ് നടത്തിയ വെടിവെയ്പിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ധ ശ്രീനിവാസ് മൂർത്തിയുടെ സഹോദരിയുടെ മകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ കാർട്ടൂണിന്‍റെ പേരിലാണ് സംഘർഷം ഉണ്ടായത്. ബുധനാഴ്ച രാത്രി എട്ടോടെ എംഎൽഎയുടെ കാവൽബൈരസന്ദ്രയിലെ വീടിനു നേർക്ക് കല്ലേറു നടത്തിയ അക്രമികൾ തുടർന്ന് ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസിനു നേരെ തിരിഞ്ഞു. കാവൽബൈരസന്ദ്ര, ഭാരതിനഗർ, താനറി റോഡ് എന്നിവിടങ്ങളിലായി 15ലേറെ വാഹനങ്ങൾക്കു തീവച്ചു.
ബംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കെജി ഹള്ളി പോലീസ് േസ്റ്റഷൻ പരിധിയിലും ഭാരതി നഗർ, പുലികേശി നഗർ, ബൻസ്വാടി എന്നിവിടങ്ങളിലും കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണങ്ങളിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. റവന്യു മന്ത്രിയടക്കം സ്ഥലത്തെത്തി ജനങ്ങളോട് ശാന്തരാകാൻ അഭ്യർത്ഥിച്ചു. സിറ്റി പോലീസ് കമ്മിഷണർ കമാൽ പാന്തിന്‍റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.