തമിഴ്നാട് സർക്കാർ രൂപീകരണം: ഡി.എം.കെ സഖ്യം വിട്ട് കോൺഗ്രസ് വിജയിയെ പിന്തുണക്കുന്നു
ശാരിക l ദേശീയം
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ രൂപീകരിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ഡി.എം.കെ സഖ്യം വിട്ടു. നടൻ വിജയ് നയിക്കുന്ന ടി.വി.കെയെ പിന്തുണയ്ക്കുന്ന കാര്യം കോൺഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭരണഘടനയിൽ വിശ്വസിക്കാത്ത വർഗീയ ശക്തികളെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താനാണ് നിബന്ധനകളോടെ വിജയിയെ പിന്തുണയ്ക്കുന്നതെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം.
അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് സഖ്യം വിട്ടത് ദേശീയ തലത്തിൽ ഇൻഡ്യാ സഖ്യത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്. നിലവിൽ ടി.വി.കെക്ക് കോൺഗ്രസ് പിന്തുണയോടെ 113 എം.എൽ.എമാരുടെ പിന്തുണയുണ്ട്. സഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. ബാക്കിയുള്ള അഞ്ച് സീറ്റുകൾക്കായി ഡി.എം.കെ സഖ്യത്തിലുണ്ടായിരുന്ന സി.പി.ഐ, സി.പി.എം, വി.സി.കെ തുടങ്ങിയ ചെറു കക്ഷികളുടെ പിന്തുണ നേടിയെടുക്കാനുള്ള നീക്കത്തിലാണ് ടി.വി.കെ. മന്ത്രിസഭയിൽ രണ്ട് മന്ത്രിസ്ഥാനം കോൺഗ്രസ് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
വിജയ് ഇന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നും നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷമായ വിമർശനവുമായി ഡി.എം.കെ രംഗത്തെത്തി. കോൺഗ്രസ് തങ്ങളെ പിന്നിൽ നിന്ന് കുത്തുകയാണെന്നും ഡി.എം.കെയുമായുള്ള സഖ്യം കാരണമാണ് കോൺഗ്രസിന് അഞ്ച് സീറ്റുകൾ ലഭിച്ചതെന്നും ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ഡി.എം.കെ 59 സീറ്റുകളും എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളുമാണ് നേടിയത്.
dfgg

