ചാരവൃത്തിയും ഇറാൻ ബന്ധവും: ബഹ്‌റൈനിൽ സമഗ്ര സുരക്ഷാ അന്വേഷണം
പ്രദീപ് പുറവങ്കര
മനാമ: രാജ്യ സുരക്ഷയെ ബാധിക്കുന്ന ചാരവൃത്തി, ഇറാൻ അനുകൂല നീക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സമഗ്രമായ നിയമ-സുരക്ഷാ അവലോകനം ആരംഭിച്ചതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിക്കപ്പെട്ടവർക്ക് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) അടുത്ത ബന്ധമുണ്ടെന്നും ഇവർ വിലായത്ത് അൽ-ഫഖീഹ് ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടവരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ആരാധനാലയങ്ങൾ, സാമൂഹിക-വിദ്യാഭ്യാസ സ്ഥാപനങ്ങൾ (സ്കൂളുകളും കിന്റർഗാർട്ടനുകളും ഉൾപ്പെടെ) എന്നിവ വഴി മതപരമായ സന്ദേശങ്ങളുടെ മറവിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. രാജ്യത്തിനെതിരെ ശത്രുത വളർത്താനും പൗരന്മാരെ ഭയപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണിതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഭരണകൂടം പൗരന്മാർക്ക് എല്ലാവിധ സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ടെങ്കിലും, വിദേശ ശക്തികളുടെ താൽപ്പര്യങ്ങൾക്കായി ദേശീയ സുരക്ഷ അപകടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടന്നതായാണ് കണ്ടെത്തൽ. ഇത്തരം കുറ്റകൃത്യങ്ങൾ ബഹ്‌റൈന്റെ ദേശീയ ബോധത്തെയോ ഐക്യത്തെയോ പ്രതിഫലിപ്പിക്കുന്നതല്ലെന്നും, സമൂഹത്തിന്റെ ഐക്യം നിലനിർത്താൻ പൗരന്മാരുടെ സഹകരണം അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി.
dfgdg

