റഷ്യയുടെ കൊവിഡ് വാക്‌സിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

കോവിഡ് വൈറസിനെതിരെ മനുഷ്യനിൽ ഉപയോഗിക്കാൻ സാധിക്കുന്ന മരുന്ന് കണ്ടെത്തുന്നതിനായുള്ള പരീക്ഷണങ്ങളിലാണ് ശാസ്ത്രജ്ഞരും ആരോഗ്യ വിഭാഗവും. ഇതിനോടകം 160 ലധികം മരുന്നുകൾ പരീക്ഷണത്തിലാണ്. ഇതിൽ 27 എണ്ണം മനുഷ്യരിൽ പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും മരുന്ന് നിർമ്മാതാക്കളായ ആസ്ട്ര സെനേക്കയും നിലവിൽ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനിടെയാണ് കൊറോണക്കെതിരെയുള്ള മരുന്ന് റഷ്യ പുറത്തിറക്കിയിരിക്കുന്നത്.
റഷ്യൻ പ്രസിഡന്റിന്റെ മകളിൽ പരീക്ഷിച്ചു
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ ഇന്നാണ് കൊവിഡ് വാക്‌സിൻ പുറത്തിറക്കിയത്. തന്റെ മകളിൽ മരുന്ന് കുത്തിവച്ചതായും അദ്ദേഹം ലോകത്തെ അറിയിച്ചു. വാക്‌സിൻ എല്ലാ പരീക്ഷണങ്ങള്‍ക്കും ശേഷമാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് പുടിൻ അറിയിച്ചു. മകൾ സുഖമായിരിക്കുന്നതായും ആന്റിബോഡികളുടെ എണ്ണം വർദ്ധിച്ചതായും അദ്ദേഹം അറിയിച്ചു.
വാക്‌സിൻ രജിസ്റ്റർ ചെയ്തു
റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഇന്ന് (11−.08−.2020) ആണ് വാക്‌സിൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ, മരുന്ന് വികസിപ്പിക്കുന്നതിൽ ഒന്നാമതെത്തിയിരിക്കുകയാണ് റഷ്യ. വാക്‌സിൻ നാളെ (12.−08.−2020) രജിസ്റ്റർ ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ.
വാക്‌സിൻ നിർമ്മിച്ചത് എങ്ങനെ
റഷ്യ വികസിപ്പിച്ചിരിക്കുന്നത് SARS-CoV−2 സ്‌പൈക്ക് പ്രോട്ടീൻ ഉപയോഗിച്ചുള്ള കൊവിഡ് വാക്‌സിനാണെന്നാണ് റിപ്പോർട്ടുകൾ. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കും. ശക്തികുറഞ്ഞ വൈറസുകളെ ശരീരത്തിൽ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജൻ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് മരുന്ന് തയാറാക്കിയിരിക്കുന്നതെന്ന് ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അലക്‌സാണ്ടർ ഗിന്റ്‌സ്ബർഗ് പറയുന്നു.
മരുന്നിനെക്കുറിച്ചുള്ള സംശങ്ങൾ
റഷ്യ കൊവിഡ് വാക്‌സിൻ പുറത്തിറക്കിയതിന് പിന്നാലെ നിരവധി സംശയങ്ങളും മരുന്നിനെക്കുറിച്ച് ഉയർന്നുവരുന്നുണ്ട്. മരുന്നിന്റെ സുരക്ഷയെക്കുറിച്ചാണ് പ്രധാന സംശയങ്ങൾ. വാക്സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കാമെന്നാണ് റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരിൽ ഒരാളായ അലക്സാണ്ടർ ഷെപ്യൂനോവ് പറയുന്നത്. ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വർധിപ്പിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നിർദിഷ്ട വാക്സിൻ ഏതുതരം ആന്റിബോഡികളാണ് ഉത്പാദിപ്പിക്കുന്നതെന്ന് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാത്തതിലെ ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.