കർണാടകയിൽ പ്രതിപക്ഷ നേതാവിനും കോവിഡ്; സിദ്ധരാമയ്യ ആശുപത്രിയിൽ
ബംഗളൂരു: മുഖ്യമന്ത്രിക്ക് പിന്നാലെ കർണാടകയിൽ പ്രതിപക്ഷ നേതാവിനും കോവിഡ്. പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് അംഗവുമായ സിദ്ധരാമയ്യക്കു കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. താനുമായി സന്പർക്കത്തിൽ വന്നവരെല്ലാം ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നും രോഗലക്ഷണം ഉണ്ടെങ്കിൽ ആശുപത്രിയിൽ പരിശോധനകൾക്ക് വിധേയമാകണമെന്നും സിദ്ധരാമയ്യ അഭ്യർഥിച്ചു. രോഗലക്ഷണം കണ്ടതിനെ തുടർന്ന് തിങ്കളാഴ്ച നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് സിദ്ധരാമയ്യയുടെ മകൻ പറഞ്ഞു.
മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കും മകൾക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറു ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. ഒരു ഗൺമാൻ, ഒരു ഡ്രൈവർ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണു രോഗം ബാധിച്ചത്. ഇളയമകൻ ബി.വി. വിജയേന്ദ്ര ക്വാറന്‍റൈനിലാണ്. ഞായറാഴ്ച രാത്രിയാണ് യെദിയൂരപ്പയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മണിപ്പാൽ ആശുപത്രി യിൽ പ്രവേശിപ്പിച്ചു. മകൾ പത്മാവതിയും മണിപ്പാൽ ആശുപത്രിയിലാണു ചികിത്സയിലുള്ളത്.



