ബാലികയെ പീഡിപ്പിച്ചുകൊന്ന പ്രതിയെ വെടിവച്ചിട്ട് ഐപിഎസുകാരൻ
ലക്നൗ: ഉത്തർപ്രദേശിലെ രാംപൂർ എസ്പി അജയ്പാൽ ശർമയെയാണ് ഇപ്പോൾ രാജ്യവും സമൂഹമാധ്യമങ്ങളും അഭിനന്ദിക്കുകയാണ്. ആറുവയസുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന പ്രതിയെ വെടിവച്ചിട്ടു പിടികൂടിയതിനാണ് ഇൗ ഐപിഎസ് ഉദ്യോഗസ്ഥനെ അഭിനന്ദിക്കുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്നതു പ്രദേശവാസിയായ നാസിലാണെന്ന് പോലീസ് കണ്ടെത്തി. ഇയാളെ പിടികൂടാൻ എത്തിയപ്പോഴാണ് പ്രതി പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചത്.
പോലീസിനെ കന്പളിപ്പിച്ചു രക്ഷപ്പെടാൻ നോക്കിയ പ്രതിയെ എൻകൗണ്ടർ സ്പെഷലിസ്റ്റ് കൂടിയായ അജയ്പാൽ ഐപിഎസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പ്രതിയുടെ കാലുകളിൽ തുടരെ ഇദ്ദേഹം വെടിയുതിർത്തു. മൂന്നു റൗണ്ട് വെടിയുതിർത്തെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. ഏറ്റുമുട്ടലിലൂടെ പിടുകൂടിയ പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതി നാസിലിന്റെ അയൽവാസിയായ ആറുവയസുകാരിയെ കഴിഞ്ഞ മാസമാണു കാണാതായത്. കുട്ടിക്കായി പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ക്രൂരമായ പീഡനത്തിനിരയായതായും പോലീസ് കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി നാസിലാണെന്നു തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടാവുകയും പ്രതിയെ വെടിവച്ച് വീഴ്ത്തുകയും ചെയ്തത്.

