ഹൈഡ്രോക്ലോറോഫ്ലൂറോകാർബൺ ഉപയോഗം 74% കുറച്ച് ബഹ്റൈൻ; അന്താരാഷ്ട്ര തലത്തിൽ വൻ നേട്ടം
പ്രദീപ് പുറവങ്കര
മനാമ: ഹൈഡ്രോക്ലോറോഫ്ലൂറോകാർബൺ വാതകങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിൽ നിർണ്ണായക മുന്നേറ്റവുമായി ബഹ്റൈൻ. മൊൺട്രിയൽ പ്രോട്ടോക്കോളിന്റെ ലക്ഷ്യങ്ങളെയും മറികടന്ന്, നിർദ്ദിഷ്ട മാനദണ്ഢത്തിൽ നിന്ന് 74 ശതമാനം കുറവ് വരുത്താൻ 2025-ഓടെ രാജ്യത്തിന് സാധിച്ചതായി മൊൺട്രിയൽ പ്രോട്ടോക്കോൾ നടത്തിപ്പിനായുള്ള മൾട്ടിലാറ്ററൽ ഫണ്ട് വ്യക്തമാക്കി.
പരിസ്ഥിതി സുപ്രീം കൗൺസിലിന്റെ (SCE) നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹൈഡ്രോക്ലോറോഫ്ലൂറോകാർബൺ ഫേസ്-ഔട്ട് മാനേജ്‌മെന്റ് പ്ലാനിന്റെ (HPMP) മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിന് അംഗീകാരം നൽകിയ ശേഷം പുറത്തുവിട്ട പ്രത്യേക റിപ്പോർട്ടിലാണ് ബഹ്റൈന്റെ ഈ മാതൃകാപരമായ നേട്ടത്തെ ഫണ്ട് അഭിനന്ദിച്ചത്.
റീഫ്രിജറന്റ് വാതകങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിൽ ബഹ്റൈൻ നടപ്പിലാക്കിയ കൃത്യമായ നിയമസംവിധാനങ്ങൾ ഏറെ പ്രശംസനീയമാണ്. ടെക്നീഷ്യന്മാർക്കും കമ്പനികൾക്കുമുള്ള ലൈസൻസിംഗ്, റീഫ്രിജറന്റ് ഇറക്കുമതിയിലെ നിയന്ത്രണങ്ങൾ, വാതകങ്ങളുടെ പുനരുപയോഗം, റീസൈക്ലിംഗ്, വീണ്ടെടുക്കൽ എന്നിവ നിർബന്ധമാക്കിയ നടപടികൾ എന്നിവ റിപ്പോർട്ടിൽ എടുത്തുപറയുന്നു. കൂടാതെ, റീഫിൽ ചെയ്യാൻ സാധിക്കാത്ത റീഫ്രിജറന്റ് സിലിണ്ടറുകൾ നിരോധിച്ച മേഖലയിലെ ആദ്യ രാജ്യവും ബഹ്റൈനാണ്.
ഡിജിറ്റൽ നിരീക്ഷണവും ലൈസൻസിംഗ് വിവരങ്ങളും ഏകോപിപ്പിക്കുന്ന ദേശീയ സംവിധാനത്തിൽ നിലവിൽ 1,100 ലൈസൻസ്ഡ് ടെക്നീഷ്യന്മാരും 3,000 ലൈസൻസ്ഡ് കമ്പനികളും വർക്ക്ഷോപ്പുകളും ഉൾപ്പെടുന്നു. കൂടാതെ ഒരു നാഷണൽ റീഫ്രിജറന്റ് റെക്ലമേഷൻ സെന്ററും 4 റീഫ്രിജറന്റ് ഗ്യാസ് ഫില്ലിംഗ് സെന്ററുകളും ബഹ്റൈനിൽ സ്ഥാപിച്ചിട്ടുണ്ട്.
ഡിജിറ്റൽ നിരീക്ഷണവും പരിശോധനകളും ശക്തമാക്കുന്നതിനാണ് എച്ച്.പി.എം.പിയുടെ അവസാന ഘട്ടത്തിൽ മുൻഗണന നൽകുന്നത്. 2030-ഓടെ എച്ച്.സി.എഫ്.സി ഇറക്കുമതി പൂർണ്ണമായും നിരോധിക്കാനാണ് ബഹ്റൈൻ ലക്ഷ്യമിടുന്നത്.
sfasf

