മാസപ്പടി കേസ്: പിണറായിക്കും റിയാസിനുമെതിരെ ഇഡി പ്രാഥമിക അന്വേഷണത്തിലേക്ക്
ഷീബ വിജയൻ
കൊച്ചി: സി.എം.ആർ.എൽ മാസപ്പടി ഇടപാടിൽ മുൻ മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്കെതിരെ പ്രാഥമിക വിവരശേഖരണവും അന്വേഷണവും ആരംഭിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഒരുങ്ങുന്നു. കേസിൽ കേസെടുക്കാൻ സംസ്ഥാന പോലീസിനോട് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകിയെങ്കിലും, പോലീസോ വിജിലൻസോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വരെ കാത്തുനിൽക്കാതെ സ്വന്തം നിലയിൽ മുന്നോട്ട് പോകാനാണ് ഇ.ഡിയുടെ നീക്കം.
വീണ വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈപ്പറ്റിയെന്നും ഇതിൽ റിയാസിനും സുഹൃത്തുക്കൾക്കും പങ്കുണ്ടെന്നുമാണ് ഇ.ഡി റിപ്പോർട്ടിലുള്ളത്. സാധാരണയായി മറ്റ് ഏജൻസികൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമ്പോഴാണ് ഇ.ഡി ഇ.സി.ഐ.ആർ ഇട്ട് കേസെടുക്കാറുള്ളതെങ്കിലും, കേസിന്റെ വിവരശേഖരണത്തിനും പി.എം.എൽ.എ (PMLA) ആക്ട് പ്രകാരം സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും നിയമപരമായ തടസ്സങ്ങളില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
നേരത്തെ നടത്തിയ പരിശോധനകളിൽ ലഭിച്ച തെളിവുകളും രേഖകളും വിശദമായി പരിശോധിക്കാനാണ് ഇ.ഡിയുടെ തീരുമാനം. പോലീസ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് കേസന്വേഷണം അതിവേഗം മുന്നോട്ട് കൊണ്ടുപോകാൻ ഈ പ്രാഥമിക വിവരശേഖരണം സഹായിക്കുമെന്നാണ് ഇ.ഡിയുടെ കണക്കുകൂട്ടൽ.
sasdsadsds

