ഗോരഖ്പൂർ ശിശുമരണം : കഫീൽ ഖാന് നീതിതേടി കുടുംബം
ഗോരഖ്പൂർ : ഗോരഖ്പൂർ ശിശുമരണക്കേസിൽ ജയിലിൽ കഴിയുന്ന ഡോക്ടർ കഫീൽ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രോസിക്യൂഷൻ മനപൂർവം വൈകിപ്പിക്കുകയാണെന്ന് ഭാര്യ ഡോക്ടർ സബിസ്ത. അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേസ് കോടതിയിലെത്തിയാൽ ഇക്കാര്യം തെളിയിക്കാനാകുമെന്നും സബിസ്ത വ്യക്തമാക്കി. ഇതിനിടെ താൻ നിരപരാധിയാണെന്ന് ആവർത്തിച്ചുള്ള കഫീൽഖാന്റെ കത്ത് പുറത്ത് വന്നിട്ടുണ്ട്.
ഗോരഖ്പൂർ ശിശുമരണക്കേസിൽ നേരത്തെ തന്നെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയതാണ്. പക്ഷെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ മാത്രം ആ വേഗത ഉണ്ടായില്ല. പ്രോസിക്യൂഷൻ വിവിധ കാരണങ്ങൾ പറഞ്ഞ് മനഃപൂർവം വൈകിപ്പിക്കുകയാണ് എന്നാണ് കഫീൽ ഖാന്റെ കുടുംബം ആരോപിക്കുന്നത്. ശിശുമരണത്തിന് കാരണം ഭരണകൂട വീഴ്ചയാണെന്നും ഭാര്യ സബിസ്ത പറയുന്നു. സമാന വിവരങ്ങൾ തന്നെയാണ് താൻ നിരപരാധിയാണെന്ന് കാണിച്ച് കഫീൽ ഖാൻ അയച്ച കത്തിലും പറയുന്നത്. കുടുംബത്തെ അപമാനത്തിൽ നിന്നും ദുരിതത്തിൽ രക്ഷിക്കാനാണ് ഞാൻ കീഴടങ്ങിയത്. തെറ്റ് ചെയ്യാത്തതിനാൽ നീതി ലഭിക്കണമെന്നും കഫീൽ ഖാൻ കത്തിൽ പറയുന്നു.
കഴിഞ്ഞ ആഗസ്റ്റിലാണ് ഗോരഖ്പൂർ ബി.ആർ.ഡി ആശുപത്രിയിൽ ഓക്‌സിജൻ ലഭ്യതക്കുറവ് മൂലം 23 കുട്ടികൾ മരിച്ചത്. വിവരം അറിഞ്ഞ് അവധിലായിരുന്ന കഫീൽ ഖാൻ സ്വകാര്യ ആശുപത്രിയിൽ നിന്നും ഓക്‌സിജൻ സിലിണ്ടറുകളെത്തിച്ചിരുന്നു. അന്ന് രക്ഷകനായി ചിത്രീകരിച്ച കഫീൽ ഖാനെ ദിവസങ്ങൾക്കകം ദുരന്തത്തിന് കാരണക്കാരനായി ചിത്രീകരിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
