സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയാണ് മോദി നിരാഹാരമിരിക്കേണ്ടതെന്ന് കപിൽ സിബൽ
ന്യൂഡൽഹി : രാജ്യത്ത് വർദ്ധിച്ച് വരുന്ന സ്ത്രീ പീഡനക്കേസുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ രംഗത്തെത്തി. സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയാണ് മോദി നിരാഹാരമിരിക്കേണ്ടത്. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കപിൽ സിബൽ.
രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ മോദി ഗൗരവത്തോടെയല്ല കാണുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 2016ലെ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട് ചൂണ്ടിക്കാട്ടി കപിൽ സിബൽ പറഞ്ഞു. മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദയ്ക്കെതിരായ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കേസുകൾ പിൻവലിക്കാനുള്ള യോഗി സർക്കാരിന്റെ നീക്കത്തെയും കപിൽ സിബൽ രൂക്ഷമായി വിമർശിച്ചു.

