ഉന്നാവോ മാനഭംഗം : ബി.ജെ.പി എം.എൽ.എ കസ്റ്റഡിയിൽ
ലഖ്നൗ : പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഉത്തർപ്രദേശിലെ ബി.ജെ.പി നിയമസഭാംഗം കുൽദീപ് സിംഗ് സെംഗറിനെ സി.ബി.ഐ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് വെള്ളിയാഴ്ച്ച പുലർച്ചെ നാല് മണിയോടെ എം.എൽ.എയുടെ വീട്ടിലെത്തി സി.ബി.ഐ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കോൺഗ്രസിന്‍റെ അർദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. എം.എൽ.എയ്ക്കെതിരെയുള്ള പരാതിയിൽ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് ഇന്ന് വരാനിരിക്കെയാണ് സി.ബി.ഐ നീക്കം. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കേസിന്‍റെ അന്വേഷണം സി.ബി.ഐ കൈമാറിയിരുന്നത്. സി.ബി.ഐയ്ക്കു കൈമാറിയെന്നു ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എം.എൽ.എക്കെതിരേ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കുട്ടികൾക്കെതിരേയുള്ള ലൈംഗീകാതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പ് (പോസ്കോ) ഉൾപ്പെടെ ചുമത്തിയാണ് എം.എൽ.എക്കെതിരേ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷം ജൂണിലാണ് സെൻഗാർ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് പെൺകുട്ടി പരാതി നൽകുന്നത്. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പെൺകുട്ടി ആരോപിച്ചിരുന്നു. സംഭവത്തിൽ പരാതി നൽകിയതിന്‍റെ പേരിൽ എം.എൽ.എയുടെ കുടുംബവും പെൺകുട്ടിയുടെ കുടുംബവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പോലീസിൽനിന്ന് നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് ഇരയായ പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ലഖ്നൗയിലെ വസതിക്കു മുന്നിൽ ജീവനൊടുക്കാനും ശ്രമിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടുന്നത്. അതിന്‍റെ പിറ്റേന്ന് പെൺകുട്ടിയുടെ അച്ഛൻ ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവത്തിൽ എം.എൽ.എയുടെ സഹോദരൻ അതുൽ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്യുകയും മൂന്ന് ജീവനക്കാർക്കെതിരേ അച്ചടക്കനടപടിക്കും സർക്കാർ നിർദേശം നൽകിയിരുന്നു.

