ബിനോയ് വിഷയം : പിബി നിലപാട് വ്യക്തമാക്കണമെന്ന് ബംഗാൾ ഘടകം
ന്യൂഡൽഹി : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാന്പത്തിക തട്ടിപ്പ് ആരോപണ വിവാദം പാർട്ടിയുടെ പ്രതിച്ഛായ കെടുത്തിയെന്നും, ഈ വിഷയത്തിൽ പൊളിറ്റ് ബ്യൂറോ നിലപാട് വ്യക്തമാക്കണമെന്നും ബംഗാൾ ഘടകം. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് കേരള ഘടകത്തിലെ വിഷയങ്ങൾ ചർച്ചയായത്. മാനവ് മുഖർജി, മൊയ്നുൽ ഹസൻ എന്നിവരാണ് വിഷയം ഉന്നയിച്ചത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വെച്ച് ബിനോയ് കോടിയേരി വിഷയത്തിൽ ഉയർന്ന ചർച്ചകളിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കുള്ള പങ്ക് പരാമർശിച്ചത് ശരിയായില്ലെന്ന് ബംഗാൾ ഘടകം ആരോപിച്ചു.
കേരള നേതൃത്വം ഈ വിഷയത്തിൽ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ബിനോയ് കോടിയെരിക്കെതിരെയുള്ള 13 കോടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയം പാർട്ടിക്ക് ദേശീയ തലത്തിൽ തീരാകളങ്കമായിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ മകൻ തന്നെ ഇത്തരം ആരോപണത്തിൽ ഉൾപ്പെട്ടത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടിയാണ്. അതുകൊണ്ട് തന്നെ പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കണമെന്നും പാർട്ടിയുടെ നിലപാടറിയിക്കണമെന്നും ബംഗാളിലെ മുതിർന്ന പാർട്ടി അംഗങ്ങൾ സംസ്ഥാനകമ്മറ്റി യോഗത്തിൽ ഉന്നയിച്ചു.




