പശ്ചിമേഷ്യയിൽ നിർണ്ണായക നീക്കം: 45 ദിവസത്തെ വെടിനിർത്തലിന് ചർച്ച; മുന്നറിയിപ്പുമായി ട്രംപ്
ശാരിക I അന്താരാഷ്ട്രം
വാഷിംഗ്ടൺ/ടെഹ്‌റാൻ: ആറാഴ്ച പിന്നിടുന്ന പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും പ്രാദേശിക മധ്യസ്ഥരും ചേർന്ന് 45 ദിവസത്തെ വെടിനിർത്തൽ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഈ താൽക്കാലിക വെടിനിർത്തൽ പരിഗണിക്കുന്നത്. 'ആക്സിയോസ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്.
രണ്ട് ഘട്ടങ്ങളിലായാണ് കരാർ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തിലെ 45 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കും. ആവശ്യമെങ്കിൽ ഈ കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്.
അതേസമയം മധ്യസ്ഥ ചർച്ചകൾ നടക്കുമ്പോഴും ഇറാന് നേരെ കടുത്ത സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഹർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ നാളെ ഇറാനിലെ പവർ സ്റ്റേഷനുകളും പാലങ്ങളും ബോംബിട്ടു തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. "ചൊവ്വാഴ്ച പവർ സ്റ്റേഷനുകളുടെയും പാലങ്ങളുടെയും ദിനമായിരിക്കും. ഇതുപോലൊന്ന് ലോകം കണ്ടിട്ടുണ്ടാകില്ല. ആ കടലിടുക്ക് തുറക്കുക, അല്ലെങ്കിൽ നിങ്ങൾ നരകയാതന അനുഭവിക്കും," ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
പിന്നീട് നൽകിയ മറ്റൊരു സന്ദേശത്തിൽ ചൊവ്വാഴ്ച കിഴക്കൻ സമയം രാത്രി 8 മണി എന്ന സമയം അദ്ദേഹം എടുത്തുപറഞ്ഞു. എങ്കിലും തിങ്കളാഴ്ചയോടെ ഒരു ധാരണയിലെത്താൻ നല്ല സാധ്യതയുണ്ടെന്ന് ഫോക്സ് ന്യൂസിനോട് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. സിവിൽ കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായാൽ അതിശക്തമായ രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാന്റെ സെൻട്രൽ മിലിട്ടറി കമാൻഡ് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ നടപടികൾ മേഖലയെയാകെ ചുട്ടുചാമ്പലാക്കുമെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു. നെതന്യാഹുവിന്റെ ആജ്ഞകൾ അനുസരിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്ത്യശാസനം നൽകുന്ന ഭാഷ ട്രംപ് ഉപേക്ഷിക്കണമെന്നും ചർച്ചകളിലേക്ക് മടങ്ങണമെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ആവശ്യപ്പെട്ടു. അതേസമയം, ഹർമുസ് കടലിടുക്കിലൂടെയുള്ള സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ഒമാനും ഇറാനും തമ്മിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
effdsfds




