സിറിഞ്ച് പലതവണ ഉപയോഗിച്ചു : 21 പേർക്ക് എച്ച്.ഐ.വി
ലഖ്നൗ : ഉപയോഗിച്ച സിറിഞ്ച് ഉപയോഗിച്ച് വീണ്ടും കുത്തിവെയ്പ്പ് നടത്തിയ 21 പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഉന്നാവോ ഗ്രാമവാസികളിലാണ് എച്ച്.ഐ.വി കണ്ടെത്തിയത്. പ്രദേശവാസിയായ രാജേന്ദ്ര കുമാർ എന്ന യുവാവ് നടത്തുന്ന വ്യാജ ചികിത്സക്കിടെ സിറിഞ്ച് പലതവണ കുത്തിവെയ്പ്പിന് ഉപയോഗിച്ചതിന്റെ ഫലമായാണ് എച്ച്.ഐ.വി ഇവരിൽ പകർന്നത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബങ്കർമാവു പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.
പ്രദേശത്ത് എച്ച്.ഐ.വി രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി കാണപ്പെട്ടിരുന്നു. എച്ച്.ഐ.വി പകരുന്ന വഴി കണ്ടെത്താൻ മെഡിക്കൽ ഒാഫീസർ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് 21 പേർക്ക് എച്ച്.ഐ.വി പകർന്നത് ഉപയോഗിച്ച സിറിഞ്ച് മൂലമാണെന്ന് മനസിലായത്. മൂന്ന് ഗ്രാമങ്ങളിലായി 566 പേരിൽ നടത്തിയ പരിശോധനയിലാണ് 21 പേരുടെ എച്ച്.ഐ.വി സ്ഥിരീകരിച്ചതെന്ന് മെഡിക്കൽ ഒഫീസർ ഡോ. എസ്.പി. ചൗധരി അറിയിച്ചു. എച്ച്.ഐ.വി ബാധിച്ചവരുടെ വൈറസ് കൗണ്ട് കുറയ്ക്കുന്നതിന് ആന്റിറെട്രോ വൈറൽ ചികിത്സയ്ക്കായി കാൺപൂരിലെ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും ചൗധരി കൂട്ടിച്ചേർത്തു.



